യുവതിയുടെ മരണം: ഭർത്താവ് അറസ്റ്റിൽ

രാജേഷ്
മാവേലിക്കര
തെക്കേക്കര മുള്ളിക്കുളങ്ങരയിൽ യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തകേസിൽ ഭർത്താവ് അറസ്റ്റിൽ. മുള്ളിക്കുളങ്ങര അശ്വതി ഭവനത്തിൽ രാജലക്ഷ്മിയുടെ (43) മരണത്തിൽ ഭർത്താവ് രാജേഷ് കുമാറിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഓട്ടോറിക്ഷാ ഡ്രൈവറായ രാജേഷ് രാജലക്ഷ്മിയെ ഉപദ്രവിച്ചിരുന്നതായി ഇവരുടെ ഇളയ മകൾ മൊഴി നൽകിയെന്ന് പൊലീസ് പറഞ്ഞു. തിങ്കൾ രാവിലെയാണ് രാജലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടിയൂരിലെ സ്വകാര്യആശുപത്രിയിൽ എത്തിച്ചത്. ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞിരുന്നു. ചൊവ്വാഴ്ച ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം ഉച്ചയ്ക്കുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. തിങ്കൾ രാവിലെ എട്ടോടെ മകൾ ആദിത്യ വിളിച്ചെങ്കിലും രാജലക്ഷ്മി കണ്ണു തുറന്നില്ല. തുടർന്ന് കായംകുളത്തു നിന്ന് സഹോദരി ഐശ്വര്യയെയും ബന്ധുക്കളെയും വിളിച്ചുവരുത്തി അടുത്തുള്ള ക്ലിനിക്കിലും പിന്നീട് കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഇൗ സമയമൊന്നും രാജേഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. പതിവായി മദ്യപിച്ചെത്തുന്ന രാജേഷ് ഭാര്യയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. "ഞായറാഴ്ച രാത്രിയും പതിവുപോലെ മർദിച്ചു. ഇതിനുശേഷം ഓട്ടോയുമായി പുറത്തേക്കുപോയ രാജേഷ് മൊബൈൽ ഫോൺ എടുക്കാനായി തിരിച്ചുവന്നു. വീണ്ടും പുറത്തേക്ക് പോയി. രാജേഷ് ആശുപത്രിയിലെത്തിയും ബഹളം ഉണ്ടാക്കിയെന്ന് ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത രാജലക്ഷ്മിയുടെ വീട്ടിലെത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ, മഹിള അസോസിയേഷൻ ജില്ല ജോ. സെക്രട്ടറി എസ് സീമ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. രാജേഷിനെ കോടതി റിമാന്റ് ചെയ്തു.










0 comments