ഓണം വിപണന മേള; 44.89 കോടിയുടെ നിറവിൽ കുടുംബശ്രീ

തിരുവനന്തപുരം : ഓണം വിപണന മേളയിലൂടെ 44.89 കോടിയുടെ വിറ്റുവരവുമായി കുടുംബശ്രീ സംരംഭകര്‍. ഓണസദ്യ, ഓണക്കിറ്റ്, സൂക്ഷ്മസംരംഭ ഉല്‍പ്പന്നങ്ങള്‍ എന്നിവ വിറ്റഴിച്ചതിലൂടെ 34.82 കോടിയും പൂക്കളും പച്ചക്കറികളും വിറ്റഴിച്ചതിലൂടെ 10.07 കോടിയും ലഭിച്ചു. ആലപ്പുഴയില്‍ സംസ്ഥാന ഓണം വിപണന മേളയും 12 ജില്ലാ ഓണം വിപണന മേളകളും 1952 സിഡിഎസ് വിപണന മേളകളുമാണ് സംഘടിപ്പിച്ചത്. ആകെ 43,613 സൂക്ഷ്മ സംരംഭ യൂണിറ്റുകളും 27,509 കര്‍ഷകസംഘങ്ങളും മേളയില്‍ പങ്കെടുത്തു. 27.01 കോടിയാണ് ഇതുവഴിയുള്ള വിറ്റുവരവ്.
സംസ്ഥാനതലത്തില്‍ നടത്തിയ ഓണസദ്യ വിതരണംവഴി 2.64 കോടിയുടെ വിറ്റുവരവും നേടി. 415 യൂണിറ്റുകള്‍ക്കാണ് ഈ വരുമാനം ലഭിക്കുക. 929 സിഡിഎസുകളിലായി സംഘടിപ്പിച്ച ഓണക്കിറ്റ് വിപണനം 9169 സൂക്ഷ്മസംരംഭ യൂണിറ്റുകള്‍ക്ക് കൈ നിറയെ വരുമാനം നേടാനുള്ള അവസരവുമൊരുക്കി. ആകെ 1,09,423 ഓണക്കിറ്റുകളാണ് വിറ്റുപോയത്. 5.17 കോടിയാണ് ഇതുവഴിയുള്ള വരുമാനം. ഓണക്കനി, നിറപ്പൊലിമ പദ്ധതികളുടെ ഭാഗമായി പച്ചക്കറികളും പൂക്കളും വിറ്റഴിച്ചതിലൂടെ ഇത്തവണ 10.07 കോടിയാണ് കുടുംബശ്രീ വനിത കര്‍ഷകര്‍ക്ക് ലഭിച്ചത്.









0 comments