കറന്റേ... കട്ടാകുന്നതെപ്പോൾ..?

ഇരുട്ടിലാകുന്ന കുരുന്ന് സ്വപ്നങ്ങൾ… മണിക്കൂറുകൾ നീളുന്ന വെെദ്യുതി മുടക്കം സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്നു. കഠിനമായ ചൂടിൽനിന്ന് ആശ്വാസമേകാൻ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് വീശിക്കൊടുക്കുന്ന അമ്മ. ആലപ്പുഴ പാലസ് വാർഡിൽനിന്ന് ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ

സ്വന്തം ലേഖകൻ
Published on Sep 11, 2026, 02:48 AM | 1 min read
ആലപ്പുഴ ‘
‘ഒരു നിശ്‌ചയമില്ലയൊന്നിനും ’’. ജില്ലയിലെ വൈദ്യുതി മുടക്കത്തിന്റെ അവസ്ഥ ഇങ്ങനെ ചുരുക്കാം. മഴ കുറഞ്ഞ് അന്തരീക്ഷ താപനില ഉയർന്നുനിൽക്കുന്നു. അതിനാൽ രാവും പകലും ചൂട് ഉയർന്നുതന്നെ. ഇതിനിടയിലാണ് വൈദ്യുതിയുടെ പോക്ക്. പകലും രാത്രിയും കറന്റ് എപ്പോൾ പോകുമെന്നോ വരുമെന്നോ പറയാനാവില്ല. പാതിരാത്രി, പുലർച്ചെ എന്നൊന്നും വ്യത്യാസമില്ലാതെയാണ് വൈദ്യുതി മുടക്കം. ഇതോടെ ജനങ്ങൾക്ക് സ്വസ്ഥമായ ഉറക്കം അന്യമായി. ഉപകരണങ്ങളുടെ സഹായത്താൽ ഓക്‌സിജൻ ലഭ്യമാകുന്ന കിടപ്പുരോഗികൾ, റഫ്രിജറേറ്ററുകളിൽ ഇൻസുലിനും മരുന്നുകളും സൂക്ഷിക്കുന്ന പ്രമേഹരോഗികൾ അടക്കമുള്ളവർ, കച്ചവടക്കാർ, ബേക്കറിയുടമകൾ, മത്സ്യമേഖലയിൽ ജോലി ചെയ്യുന്നവർ തുടങ്ങി എല്ലാവരും വൈദ്യുതിയില്ലാത്തതിനാൽ ബുദ്ധിമുട്ടുന്നു. താപനിലയങ്ങളിൽനിന്നുള്ള വൈദ്യുതി കുറഞ്ഞതിനാൽ 2021 ൽ രാജ്യമാകെ പവർകട്ട് ഏർപ്പെടുത്തിയിരുന്നു. പക്ഷേ, കേരളത്തിൽ വേണ്ടിവന്നില്ല. എൽഡിഎഫ് സർക്കാർ കൃത്യമായ ആസൂത്രണത്തിലൂടെ ഇതിനെ നേരിട്ടു. അന്നത്തെ അത്രയും പ്രതിസന്ധി ഇല്ലാതിരുന്നിട്ടും യുഡിഎഫ് സർക്കാരിന് പവർകട്ട് ഒഴിവാക്കാനായില്ല. ഇതിന് വേണ്ട ക്രമീകരണങ്ങൾ ഇല്ലാത്തതാണ് കാരണം. പവർകട്ടിന് കൃത്യമായ സമയം കെഎസ്‌ഇബി അധികൃതർക്ക് നൽകിയിട്ടില്ല. രാത്രി സമയത്തെ അവസ്ഥ നോക്കി വൈദ്യുതി വിച്ഛേദിക്കാനാണ് നിർദേശം. മുൻകൂട്ടി സമയം പറഞ്ഞാൽ അത് ലോഡ്‌ഷെഡ്ഡിങ് ആയി പരിഗണിക്കുമെന്നതിനാലാണ് ഇത്തരം നടപടി. ഒന്പതുമണി അഞ്ചുമിനിട്ട്, പത്തുമണി പത്തുമിനിട്ട് തുടങ്ങി വിചിത്രമായ സമയക്രമത്തിലാണ് വൈദ്യുതി മുടക്കുന്നത്.










0 comments