രാപകൽ സമരവും കെഎസ്ഇബി ഓഫീസ് ഉപരോധവും അവസാനിച്ചു

ഡിവൈഎഫ്ഐ ചെല്ലാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപകൽസമരവും കെഎസ്ഇബി ഓഫീസ് ഉപരോധവും
പള്ളുരുത്തി
ഡിവൈഎഫ്ഐ ചെല്ലാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാപകൽ സമരവും കെഎസ്ഇബി ഓഫീസ് ഉപരോധവും അവസാനിപ്പിച്ചു. വൈദ്യുതി സംബന്ധമായ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബുധൻ രാത്രി 10ന് ആരംഭിച്ച ഉപരോധം വ്യാഴം രാവിലെ കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെയും കണ്ണമാലി പൊലീസ് എസ്എച്ച്ഒയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയെത്തുടർന്നാണ് അവസാനിപ്പിച്ചത്.
ഡിവൈഎഫ്ഐ ഉന്നയിച്ച ആവശ്യങ്ങൾ കെഎസ്ഇബി അംഗീകരിച്ചതായി നേതാക്കൾ അറിയിച്ചു. കെഎസ്ഇബി ഓഫീസിലേക്ക് വിളിക്കുന്ന ഉപയോക്താക്കളോട് മര്യാദയുള്ള പെരുമാറ്റം ഉറപ്പാക്കും. ഫോൺകോളുകൾ അറ്റൻഡ് ചെയ്യാത്ത സാഹചര്യം ഒഴിവാക്കുമെന്നും ഓഫീസ് നമ്പറിന് പുറമേ അസിസ്റ്റന്റ് എൻജിനീയറുടെ ഔദ്യോഗിക നമ്പർ (9496008768) പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ഉറപ്പ് നൽകി. ലോഡ്ഷെഡ്ഡിങ് സമയം പ്രദേശം തിരിച്ചുള്ള പട്ടികയായി നൽകണമെന്ന ആവശ്യവും അംഗീകരിച്ചു. ചെല്ലാനം മേഖലാ പ്രസിഡന്റ് ശരത് ബാസ്റ്റ്യൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി സി അനന്തു, പി എ ലാൽസൺ, സിപിഐ എം ലോക്കൽ സെക്രട്ടറി എ എം ഷാജി, കെ കെ മണിക്കുട്ടൻ, കെ കെ കൃഷ്ണകുമാർ, സി എസ് സജിത്ത്, ജോസഫ് ജെർവിൻ, ജേക്കബ് നൈസിൽ എന്നിവർ സംസാരിച്ചു.










0 comments