വയലാർ കവല – കടവ് റോഡിന് 94.18 കോടിയുടെ ഭരണാനുമതി


സ്വന്തം ലേഖകൻ
Published on Jan 29, 2026, 12:24 AM | 1 min read
ചേർത്തല
ദേശീയപാതയിലെ വയലാർ കവല –- വയലാർ കടവ് റോഡ് വീതികൂട്ടി പുനർനിർമിക്കാനും വേമ്പനാട് കായലിന് കുറുകെ ഇൻഫോപാർക്കിലേക്ക് പാലം പണിയാനും 94.18 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. കിഫ്ബി മുന്പ് ഒഴിവാക്കിയ പദ്ധതിക്കാണ് മന്ത്രിയുടെ ഇടപെടലിൽ അനുമതിയായത്. പദ്ധതിയുടെ പ്രാധാന്യം മുഖ്യമന്ത്രിയെ സന്ദർശിച്ച് ബോധ്യപ്പെടുത്തിയതോടെയാണ് കിഫ്ബി സാമ്പത്തികാനുമതി നൽകിയത്. ദേശീയപാതയിലെ വയലാർ കവലമുതൽ വയലാർ കടവുവരെ 10.5 മീറ്റർ വീതിയിലാണ് റോഡ് വികസനം. നടപ്പാതയും കാനയും ഉൾപ്പെടെ ബിഎംബിസി നിലവാരത്തിലാണ് നിർമാണം. സ്ഥലം ഏറ്റെടുക്കലിന് ഉൾപ്പെടെയാണ് അനുമതി. പദ്ധതിയുടെ സാമൂഹ്യാഘാതപഠനം ഉടൻ തുടങ്ങും. പാതയിലെ പ്രധാന തടസമായ ചാത്തൻചിറ പാലം വീതികൂട്ടി പുനർനിർമിക്കും. വയലാറിൽനിന്ന് പാലം നിർമിക്കുന്നതോടെ ഇൻഫോപാർക്ക്, ഫുഡ്പാർക്ക് എന്നിവയ്‌ക്ക് ദേശീയപാതയുമായി നേരിട്ട് ബന്ധമാകും. പള്ളിപ്പുറം വ്യവസായ മേഖലയ്‌ക്കും ഇൻഫോപാർക്കിനും വികസനക്കുതിപ്പേകും. ചേർത്തല മുട്ടം ബസാർ – എട്ടുപുരയ്‌ക്കൽ റോഡ് വികസനം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ പുതുതായി അനുവദിച്ച പദ്ധതികൂടി വരുന്നതോടെ വയലാറിന് മികച്ച റോഡ് സമ്പർക്കം ഉറപ്പാകും. വയലാറിന്റെ അടിസ്ഥാനസൗകര്യ–ടൂറിസം മേഖലകളിൽ പദ്ധതി നേട്ടമാകും.










0 comments