ആധിയില്ലാത്ത അവധിക്കാലം, വേണം ജലസുരക്ഷാ ബോധം

ആലപ്പുഴ
വേനലവധിക്കാലം ആധിയുടെ കാലം കൂടിയാണ്. അവധി ആഘോഷിക്കാൻ ബന്ധു വീട്ടിൽ പോകുന്ന കുട്ടികൾ രക്ഷിതാക്കൾക്ക് ഉള്ളിലെ തീയാണ്. കുളത്തിലും തോടുകളിലും പുഴകളിലും കുളിക്കാൻ പോകുന്നവർ അപകടത്തിലാകുന്ന സംഭവങ്ങൾ എത്ര ആവർത്തിച്ചിട്ടും ആരും പഠിക്കുന്നില്ല. സുരക്ഷ മുൻകരുതലില്ലാത്ത വിനോദ യാത്രകളും തീരാവിഷാദത്തിൽ കലാശിക്കാറുണ്ട്. ഇത്തരം ദുരന്തങ്ങൾ ദുഃഖത്തിലാഴ്‌ത്തിയ നുറുകണക്കിന് കുടുംബങ്ങൾ ഇവിടുണ്ട്. എന്നിട്ടും പഠിക്കാത്ത നിസംഗതയും അലസതയും അപകടം വിളിച്ചുവരുത്തുകയാണ്. റോഡപകടങ്ങൾ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവുമധികം പേർ മരിക്കുന്നത് വെള്ളത്തിൽ മുങ്ങിയാണ്. കേരളത്തിലെ അപകട മരണങ്ങളിൽ ഏറ്റവും എളുപ്പത്തിൽ കുറവ് വരുത്താവുന്നത് മുങ്ങി മരണത്തിലാണ്. ജല സുരക്ഷാ ബോധം, വേണ്ടത്ര മേൽനോട്ടം, വെള്ളത്തിൽ വീഴുന്നവരെ രക്ഷിക്കാനുള്ള മിനിമം സംവിധാനം ഇത്രയും ഉണ്ടെങ്കിൽ ഒറ്റ വർഷം കൊണ്ട് മരണം പൂർണമായും ഇല്ലാതാക്കാം. ജില്ലയുടെ സമുദ്രതീരങ്ങളിലും കായൽ മേഖലയിലും കൂടുതൽ വിനോദസഞ്ചാരികളെത്തുന്നതിനാൽ അപകട സാധ്യത വർധിപ്പിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങൾ കൂടാതെ തീരപ്രദേശങ്ങൾ, കായൽ തീരങ്ങൾ, കൈവഴികൾ, തോടുകൾ, ക്ഷേത്രക്കുളങ്ങൾ, വെള്ളക്കെട്ടുള്ള മറ്റ് സ്ഥലങ്ങൾ എന്നീ അപകട സാധ്യത നിലനിൽക്കുന്ന പ്രദേശങ്ങളിലും നീന്തൽ ഒഴിവാക്കണം. സ്ഥിരം അപകടങ്ങൾ ഉണ്ടാവുന്ന സ്ഥലങ്ങളിലെ റസിഡൻസ് അസോസിയേഷനുകളും മറ്റു സംഘടനകളും ജാഗ്രത പുലർത്തണം. അപകടസൂചനാ ബോർഡുകൾ സ്ഥാപിക്കണമെന്നും പൊലീസ് അറിയിച്ചു.









0 comments