വിൽപ്പന നിയന്ത്രണവുമായി എണ്ണക്കന്പനികൾ
ഇരുട്ടായാൽ ഇന്ധനമില്ല

എഐ ചിത്രം

സ്വന്തം ലേഖകൻ
Published on Jun 18, 2026, 01:23 AM | 1 min read
ആലപ്പുഴ
പല പെട്രോൾ പന്പുകളിലും മിക്ക ദിവസവും സന്ധ്യയോടെ ഇന്ധനം തീരുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. മധ്യേഷ്യയിലെ യുദ്ധത്തിന്റെ പേരിൽ കേന്ദ്ര പെട്രോളിയം മന്ത്രാലയ നിർദേശ പ്രകാരം എണ്ണക്കന്പനികൾ വിൽപ്പന നിയന്ത്രണം ഏർപ്പെടുത്തിയതോടെ പെട്രോളും ഡീസലും കിട്ടാതായി. പൊതുമേഖലാ എണ്ണക്കന്പനികളുടേത് കൂടാതെ സ്വകാര്യ കന്പനികളുടെ പന്പുകളും നേരത്തേ അടയ്‌ക്കുന്നുണ്ട്. രാത്രി 10 വരെ പ്രവർത്തിച്ചിരുന്ന പന്പുകൾ ഇപ്പോൾ സന്ധ്യയോടെ അടയ്‌ക്കും. പൊതുമേഖലാ എണ്ണക്കന്പനികളിൽനിന്ന് നേരത്തേ രണ്ടു ദിവസം കൂടുന്പോൾ മൂന്ന് ലോഡ് പെട്രോളിയം ഉൽപ്പന്നങ്ങൾ എടുത്തിരുന്ന പന്പുകൾക്ക് ഇപ്പോൾ നൽകുന്നത് ദിവസം ഒരു ലോഡ് മാത്രമാണ്. കടം കൊടുക്കുന്നതും നിർത്തി. നേരത്തേ, മൂന്ന് ലോഡ് വരെ കടമായി നൽകുമായിരുന്നു. ഇപ്പോൾ ഒരു ലോഡിന്റെ വിലയായി 20 ലക്ഷം രൂപയോളം അടച്ചെങ്കിൽ മാത്രമേ പെട്രോളും ഡീസലും നൽകൂ. ഒറ്റയടിക്ക് 200 ലിറ്ററിൽ കൂടുതൽ ഡീസലും 10,000 രൂപയിൽ കൂടുതൽ പെട്രോളും വാഹനങ്ങളിൽ അടിച്ച് നൽകാനാവില്ല. ഇങ്ങനെ ചെയ്‌താൽ ഉടൻ തന്നെ എണ്ണക്കന്പനികളിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ട് അറിയിപ്പ് കിട്ടും. പെട്രോളിയം ഉൽപ്പന്നങ്ങൾ നൽകുന്നത് ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് കന്പനികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് പന്പുടമകൾ പറയുന്നു. വിൽപ്പന കുറയ്‌ക്കാനാണ് കന്പനികൾക്ക് താൽപ്പര്യം. പെട്രോളും ഡീസലും കുപ്പികളിലോ കാനുകളിലോ നൽകില്ലെന്ന തീരുമാനം അടുത്തിടെ കൂടുതൽ കർശനമാക്കി.










0 comments