തോൽക്കാൻ പോയി ചരിത്രം തിരുത്തിയ തോപ്പിൽ ഭാസി

തോപ്പിൽ സുരേഷ് (തോപ്പിൽ ഭാസിയുടെ മകൻ)
അച്ഛൻ 1954ൽ ഭരണിക്കാവ് മണ്ഡലത്തിൽനിന്ന് തിരു – കൊച്ചി നിയമസഭയിലേക്കും 1957ൽ പത്തനംതിട്ടയിൽനിന്ന് കേരള നിയമസഭയിലേക്കും മത്സരിച്ച് വിജയിച്ചിട്ടുണ്ടെന്ന കാര്യം ഏവർക്കുമറിയാം. ഇതിൽ, പത്തനംതിട്ടയിലെ വിജയം കൂടുതൽ പ്രാധാന്യമുള്ളതാണ്. പത്തനംതിട്ടയിൽ അന്ന് കമ്യൂണിസ്‌റ്റ് പാർടിക്ക് ഒരു സാധ്യതയും കൽപ്പിച്ചിരുന്നില്ല. മേൽപ്പറഞ്ഞ കാരണം വിശദീകരിച്ചാണ് അച്ഛനെ പാർടി സെക്രട്ടറിയായ എം എൻ ഗോവിന്ദൻനായർ സമ്മതിപ്പിച്ചത് എന്നതാണ് രസകരം. തനിക്കിനിയും എംഎൽഎ ആകാൻ വയ്യെന്ന നിലപാടെടുത്ത അച്ഛനോട് താൻ എംഎൽഎ ആകില്ലെന്നും അവിടെ പാർടിയുടെ സാന്നിധ്യം അറിയിക്കാൻ മത്സരിച്ച് തോറ്റുകൂടേയെന്നായിരുന്നു എം എൻ ചോദിച്ചത്. അങ്ങനെ മത്സരിച്ച അച്ഛൻ 8000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ലോകത്ത് ആദ്യമായി കേരളത്തിൽ തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്‌റ്റ് സർക്കാർ അധികാരത്തിലെത്തിയത് ഒറ്റ എംഎൽഎയുടെ ഭൂരിപക്ഷത്തിലാണ് എന്നതുകൊണ്ടുതന്നെ ആ വിജയത്തിന് ചരിത്രപ്രാധാന്യമുണ്ട്. അച്ഛനുമൊത്ത് എന്റെ ആദ്യത്തെ വോട്ടോർമയെക്കുറിച്ച് പറയാം. 1980ൽ ഗുരുതര രോഗത്തെത്തുടർന്ന് കാലുമുറിച്ചശേഷം, അദ്ദേഹം വീട്ടിൽ തന്നെയായിരുന്നു. 1982, 1987 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, വള്ളികുന്നം സംസ്കൃത ഹൈസ്‌കൃളിൽ അച്ഛനുമായിപോയി വോട്ടുചെയ്‌തത് ഓർക്കുന്നു. അക്കാലത്ത്, പോളിങ് ബൂത്തിനരികെവരെ കാറിൽ പോകാൻ നിയന്ത്രണമുണ്ടായിരുന്നതിനാൽ എന്റെ ബൈക്കിന് പിന്നിലിരുന്നായിരുന്നു യാത്ര. വീട്ടിൽ എല്ലവരും ഉച്ചയ്‌ക്ക് മുന്പായി തന്നെ വോട്ടുചെയ്യണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. എന്റെ കന്നി വോട്ടുകൂടി ആയിരുന്നതിനാലാകാം, വോട്ടുപാഴാകാതെ ചെയ്യേണ്ടതെങ്ങനെയെന്ന് പലതവണ ഓർമിപ്പിച്ചിരുന്നു. എന്നിട്ടും തൃപ്തിയാകാതെ, ഇത്രയും കൂടി ഓർമിപ്പിച്ചു... ചിഹ്നം ‘അരിവാൾ ചുറ്റിക നക്ഷത്രം' ആണെന്ന് ഉറപ്പാക്കിയിട്ടു വേണം വോട്ട് ചെയ്യാൻ !










0 comments