ഇത് സമഭാവനയുടെ ആരവം

ലോകകപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെയും പതാകകളുമായി മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്-കൂളിലെ വിദ്യാർഥികൾ
മുഹമ്മ
റൊണാള്‍ഡോയുടെയും മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ നാട്ടിൻപുറത്തെ മൈതാനങ്ങളിൽ നിറഞ്ഞുകഴിഞ്ഞു. ലോകകപ്പ് നടക്കുന്ന യുഎസ്‌എ, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലെ മാന്ത്രിക ചുവടുകളുള്ള ആ പച്ചപ്പരവതാനിയുടെ ഒരറ്റം നീളുന്നത് മുഹമ്മയിലേക്ക് കൂടിയാണ്. അർജന്റീനയുടെ ആകാശ നീലയും വെള്ളയും പാറിക്കളിക്കുന്ന സ്‌കൂൾമുറ്റം. സമീപത്തായി ബ്രസീലിന്റെ മഞ്ഞയും പച്ചയും ഇടംപിടിച്ചിട്ടുണ്ട്. പോർച്ചുഗലിന്റെ ചുവപ്പും പച്ചയും ഫ്രാൻസിന്റെ ത്രിവർണവുമുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെയും പതാകകൾ വേറെയും. ചിൽവൈബിലാണ് കുട്ടി ഫാൻസ് ഒന്നാകെ. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ ലോകകപ്പിന്റെ സന്ദേശവും ആരവവും കുട്ടികളിലേക്ക് പകരുകയാണ് മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിന്റെ ലക്ഷ്യം. ജർമനിയുടെയും സ്പെയിനിന്റെയും ദേശീയപതാകകളും ഉൾപ്പെടെ പിടിച്ച് കുട്ടികൾ മാർച്ച് പാസ്റ്റ് നടത്തിയാണ് കൊടികൾ സ്ഥാപിച്ചത്. പൂർവ വിദ്യാർഥിയും ബീച്ച് സോക്കർ കേരള ഫുട്ബോൾ ടീം ക്യാപ്റ്റനുമായ ലെനിൻ മിത്രൻ സല്യൂട്ട് സ്വീകരിച്ച് ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനംചെയ്‌തു. ഫൈനൽവരെ കുട്ടികൾക്കും അധ്യാപകർക്കും പൂർവ വിദ്യാർഥികൾക്കുമായി മത്സരങ്ങൾ സംഘടിപ്പിക്കും. ക്ലാസുകൾ തമ്മിൽ ടൂർണമെന്റ്, ക്വിസ് മത്സരം, പെനാൽറ്റി കിക്ക് തുടങ്ങിയവയും ഒരുക്കും. ലോകകപ്പിന്റെ പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റർ രചന മത്സരവും നടത്തി. പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. ലെനിൻ മിത്രനെ സ്കൂൾ മാനേജർ ജെ ജയലാൽ പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, പിടിഎ വൈസ് പ്രസിഡന്റ് പി എസ് സനൽകുമാർ, സീനിയർ അസി.എൻ കെ സുപ്രിയ, സ്റ്റാഫ് സെക്രട്ടറി എസ് സോളി, കായികാധ്യാപകൻ വി സവിനയൻ എന്നിവർ സംസാരിച്ചു.









0 comments