മെഡി. കോളേജിൽ മരുന്ന് മാറി കുത്തിവച്ച സംഭവം
യുവാവ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ ആദർശിനെ ആശുപത്രിയിലെത്തി സന്ദർശിക്കുന്നു
വണ്ടാനം
മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിക്ക് ചികിത്സ തേടിയെത്തിയ യുവാവിനെ മരുന്ന് മാറി കുത്തിവച്ച സംഭവത്തിൽ ബന്ധുക്കൾ സൂപ്രണ്ടിന് പരാതി നൽകി. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് പുന്നപ്ര പുതുവൻ പുത്തൻവീട്ടിൽ ഉഷാകുമാരിയുടെ മകൻ ആദർശ് (21) ആശുപത്രിയിലെ അഞ്ചാം വാർഡിൽ എം 3 യൂണിറ്റിൽ അഡ്മിറ്റായത്. വ്യാഴം പുലർച്ചെ ഉറങ്ങിക്കിടന്നപ്പോൾ കുത്തിവച്ചെന്നും വെള്ളയും മഞ്ഞയും കടുംനിറത്തിലുമുള്ള മൂന്ന് മരുന്നുകൾ ഡ്രിപ്പിലൂടെ കടത്തിവിട്ടെന്നും ആദർശ് പരാതിയിൽ പറയുന്നു. കൈക്ക് ശക്തമായ നീറ്റൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ഉണർന്ന ആദർശിന് ദേഹാസ്വാസ്ഥ്യവും ശ്വാസതടസവും, മൂത്രത്തിലൂടെ രക്തവും പോയി. സംശയം തോന്നി ഡോക്‌ടറോട് ചോദിച്ചപ്പോൾ കുത്തിവയ്‌പ്പ് നിർദേശിച്ചിട്ടില്ലെന്നും ഗുളികകൾ മാത്രമാണുള്ളതെന്നും പറഞ്ഞു. ഇതേ വാർഡിൽ 12–-ാം നമ്പർ കിടക്കയിൽ ചികിത്സയിലുള്ള കാൻസർ രോഗിയുടെ മരുന്നാണ് തനിക്ക് മാറി കുത്തിവച്ചതെന്നാണ് പരാതി. വിവരമറിഞ്ഞ് തിങ്കൾ വൈകിട്ട് ആശുപത്രിയിലെത്തിയ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് ശമുവേൽ, കേന്ദ്രകമ്മിറ്റിയംഗം ആർ രാഹുൽ, ബ്ലോക്ക് സെക്രട്ടറി അമൽ വിജയൻ, പ്രസിഡന്റ് അജയ കൃഷ്‌ണൻ, ട്രഷറർ അജ്വദ്, ജില്ലാ കമ്മിറ്റിയംഗം ജീതു പ്രവീൺ എന്നിവർ സൂപ്രണ്ടുമായി സംസാരിച്ചു. ഇതിനിടെ തുടർചികിത്സ വേണ്ടെന്നും ഡിസ്ചാർജ് നൽകണമെന്നും ആദർശും അമ്മ ഉഷയും ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ രാത്രി ഒമ്പതോടെ ഡിസ്ചാർജ് നൽകി.










0 comments