ബോട്ടിനൊപ്പം പാട്ടൊഴുകുന്നു
ഓളമിട്ട് ഓടക്കുഴലീണവും

മുഹമ്മ–- കുമരകം ഫെറിയിലെ യാത്രാബോട്ടിൽ ലാസ്‌കർ ആർ സന്ദീപ് ഓടക്കുഴൽ വായിക്കുന്നു
കെ എസ് ലാലിച്ചൻ
Published on Mar 20, 2025, 02:30 AM | 1 min read
മുഹമ്മ
പാട്ടും ഓടക്കുഴൽ, വയലിൻനാദവുമൊക്കെ ആസ്വദിച്ച് ബോട്ട് യാത്ര ആയാലോ? ജലഗതാഗത വകുപ്പിന്റെ മുഹമ്മ–- കുമരകം ഫെറിയിലെ യാത്രാബോട്ടിൽ ഇതൊക്കെയാണ് സ്‌പെഷ്യൽ. പാട്ടുകാരൻ ബോട്ടിലെ ലാസ്‌കർകൂടി ആകുമ്പോൾ കൗതുകമേറും. ജീവനക്കാരൻ ആർ സന്ദീപാണ് ജോലിയോടൊപ്പം ബോട്ടിനൊപ്പം പാട്ടീണങ്ങളുടെ ഓളംതീർക്കുന്നത്. പത്താംക്ലാസ് മുതൽ സംഗീതാധ്യാപിക പ്രസന്നകുമാരിയിൽനിന്ന് സന്ദീപ് പരിശീലനം നേടി. പാണാവള്ളി ചെമ്പൈ കലാകേന്ദ്രത്തിൽനിന്നും പിന്നീട് ഡോ. ഓമനക്കുട്ടിയിൽനിന്നും സംഗീതം പഠിച്ചു. സ്റ്റേറ്റ് റിസോഴ്സ് സെന്ററിൽനിന്ന് സംഗീതഭൂഷൺ ഡിപ്ലോമ നേടി. 12 വർഷമായി കോട്ടയം കെ വി പ്രകാശിന്റെ ശിക്ഷണത്തിൽ വയലിനും പഠിക്കുന്നു. വീട്ടിൽ ഇരുപത് കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കുന്ന സന്ദീപ് വയലിൻ ഫ്യൂഷനും കല്യാണക്കച്ചേരിയും ഭക്തിഗാനസുധയുമൊക്കെ അവതരിപ്പിക്കുന്നു. മുഹമ്മ–-കുമരകം ബോട്ട് യാത്രയുടെ 40 മിനിറ്റിൽ മിക്കയാത്രക്കാർക്കും വായനയുടെ കൂട്ടുമുണ്ട്. മുഹമ്മ എ ബി വിലാസം സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റാണ് ബോട്ടിൽ ഒഴുകുന്ന പുസ്തകശാല ഒരുക്കിയത്. ഇനി പുസ്‌തകവായനക്കൊപ്പം സന്ദീപിന്റെ പാട്ടും ആസ്വദിക്കാം. ചേർത്തല പെരുമ്പളം സ്വദേശിയായ സന്ദീപ് പരേതനായ അരവിന്ദാക്ഷൻ നായരുടെയും രാധയുടെയും മകനാണ്. ഭാര്യ ഉഷസ് യു കൃഷ്ണ, മക്കൾ വൈഗ, വൈദേഹി എന്നിവരോടൊപ്പം എറണാകുളം തൃപ്പൂണിത്തുറ എരൂർ രത്നമംഗലത്താണ് താമസം. അച്ഛന്റെ ശിക്ഷണത്തിൽ മക്കളും സംഗീതവും വയലിനും പഠിക്കുന്നു. സന്ദീപ് മുഹമ്മസ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ എത്തിയിട്ട് ആറു മാസമേ ആയിട്ടുള്ളൂ. എൻജിഒ യൂണിയൻ ബ്രാഞ്ച് പ്രസിഡന്റും ചേർത്തല ഏരിയ കമ്മിറ്റി അംഗവുമാണ്.









0 comments