ശാർങക്കാവ് തോടിന്റെ സംരക്ഷണഭിത്തി തകർന്നു

ശാർങക്കാവ് തോടിന്റെ ഷട്ടറുകളുടെ സംരക്ഷണ ഭിത്തി തകർന്നപ്പോൾ
ചെങ്ങന്നൂർ
കൃഷി ആവശ്യങ്ങൾക്കായി ചാങ്ങപ്പാടത്തേക്ക് ജലം എത്തിക്കുന്നതിന് തോട്ടിൽ നിർമിച്ച ശാർങ്ങക്കാവ് ഷട്ടറിന്റെ കിഴക്കു ഭാഗത്തെ സംരക്ഷണഭിത്തി ഇടിഞ്ഞു.
അച്ചൻകോവിലാറ്റിൽനിന്ന് ചാങ്ങപ്പാടത്തേക്ക് കുത്തൊഴുക്ക് തുടരുന്നു. കര കവിഞ്ഞൊഴുകുന്ന അച്ചൻകോവിലാറിലെ ചാങ്ങപ്പാടത്തേക്കുള്ള ഒഴുക്ക് ഒരുപരിധിവരെ തടഞ്ഞു നിർത്തിയിരുന്നത് ഷട്ടറിന്റെ സംരക്ഷണ ഭിത്തികളാണ്.ഇതുമൂലം പാടത്തെ ജലനിരപ്പ് ഉയരുന്നതോടെ പെരുന്തുരത്ത് ഭാഗത്ത് ഉൾപ്പെടെ പാടശേഖരങ്ങളുടെ അരികിലുള്ള വീടുകളിൽ വെള്ളം കയറും. 100 വർഷത്തിലേറെ പഴക്കമുളള തോട്ടിൽ ആദ്യകാലങ്ങളിൽ തേക്ക് പലകകളാണ് ജലനിയന്ത്രണത്തിന് ഉപയോഗിച്ചിരുന്നത്. 1998 ൽ ജില്ല പഞ്ചായത്താണ് നാല് മീറ്റർ ഉയരത്തിൽ ഷട്ടറുകൾ സ്ഥാപിച്ചത്. മുളക്കുഴ, വെൺമണി പഞ്ചായത്തുകളിൽ ഉൾപ്പെട്ട കൃഷി ആരംഭിച്ചുകഴിഞ്ഞ പാടശേഖരത്തിലേക്ക് നദിയിൽനിന്ന് വെള്ളം ഒഴുകുന്നത് തടയാനാണ് ഷട്ടറുകൾ സ്ഥാപിച്ചത്.കനത്ത ഒഴുക്കിൽ ഷട്ടറുകൾ തകർന്നാൽ സമീപത്തെ കൊല്ലകടവ് കുളനട റോഡിലെ ശാർങക്കാവ് പാലവും സമീപമുള്ള വീടുകൾക്കും ദോഷം ചെയ്യും. ചാങ്ങപ്പാടത്ത് ആരംഭിക്കുന്ന കൃഷിയേയും ബാധിക്കും.










0 comments