print edition ഡെപ്യൂട്ടി കലക്-ടർമാരെ നിയമിക്കാതെ സർക്കാർ; എട്ട് തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു

സ്വന്തം ലേഖകൻ
Published on Aug 05, 2026, 01:07 AM | 1 min read
തിരുവനന്തപുരം: മഴക്കെടുതിയിൽ നിരവധി ജീവൻ പൊലിയുകയും ദുരിതബാധിതർ നരകയാതന അനുഭവിക്കുകയും ചെയ്യുന്പോഴും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട എട്ട് ഡെപ്യൂട്ടി കലക്ടർമാരുടെ തസ്‌തിക ഒഴിഞ്ഞുകിടക്കുന്നു. ദുരന്തം കാര്യമായി ബാധിച്ച മലപ്പുറത്ത് ദുരന്ത നിവാരണ ഡെപ്യൂട്ടി കലക്ടറുടെ കസേരയിൽ ഒന്നര മാസമായി ആളില്ല. കെഎഎസ് ഉദ്യോഗസ്ഥരുടേതാണ് തസ്‌തിക. തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട 12 കെഎഎസുകാർക്ക് പിന്നീട് ചുമതല നൽകിയിട്ടില്ല. പ്രസവാവധി കഴിഞ്ഞെത്തിയ ഒരു കെഎഎസ് ഉദ്യോഗസ്ഥയ്‌ക്കും ചുമതല ലഭിച്ചിട്ടില്ല.
നിലവിൽ കെഎഎസിന് അവകാശപ്പെട്ട എട്ട് ഡെപ്യൂട്ടി കലക്ടർ തസ്‌തികയാണ് ഒഴിഞ്ഞുകിടക്കുന്നത്. ഇതിൽ മലപ്പുറം ഡിസാസ്റ്റർ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടർക്ക് പുറമെ കാസർകോട് എൻഡോസൾഫാൻ ചുമതലയുള്ള ഡപ്യൂട്ടി കലക്ടർ, കാസർകോട് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസർ, രജിസ്‌ട്രേഷൻ അസി. ഐജി, തൃശൂർ ഡപ്യൂട്ടി രജിസ്‌ട്രാർ, തിരുവനന്തപുരം ജില്ലാ ലോട്ടറി ഓഫീസർ എന്നീ കെഎഎസ് തസ്‌തികകളും ഒഴിഞ്ഞുകിടക്കുന്നു. സെക്രട്ടറിയറ്റിന് മുന്നിൽ അധ്യാപക ജോലിക്കായി ഉദ്യോഗാർഥികൾ നിരാഹാരം കിടക്കുന്പോൾ അധ്യാപക തസ്‌തിക നിർണയിക്കാൻ ചുമതലയുള്ള രണ്ട് ഡിഇഒ തസ്‌തികയും ഒഴിഞ്ഞുകിടക്കുകയാണ്. കെഎഎസുകാരെ നിയമിക്കേണ്ട തളിപ്പറന്പ്, താമരശ്ശേരി ഡിഇഒ തസ്‌തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.










0 comments