മഴക്കാലമിങ്ങെത്തി; മുന്നൊരുക്കമില്ലാതെ കായംകുളം

ചെറുതന പഞ്ചായത്തിൽ മഴക്കാലപൂർവ മുന്നൊരുക്ക യോഗം പ്രസിഡന്റ് ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
മഴക്കാലം എത്തിയിട്ടും മണ്ഡലത്തിൽ മഴക്കാലപൂർവ മുന്നൊരുക്കമില്ലാത്തത് ആശങ്കയുണ്ടാക്കുന്നു. മണ്ഡലം തലത്തിൽ എംഎൽഎ മുൻകൈയെടുത്ത് വിളിച്ചുചേർക്കേണ്ട ആരോഗ്യവകുപ്പിന്റെയും ജനപ്രതിനിധികളുടെയും യോഗം ഇതേ വരെ നടന്നിട്ടില്ല. പ്രധാന തോടുകളുടെയും കനാലുകളുടെയും ശുചീകരണം ആരംഭിച്ചിട്ടില്ല. മഴ ശക്തമായതോടെ ദേശീയപാതയുടെ ഇരുവശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട അവസ്ഥയിലാണ്. പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണുമെന്ന എംഎൽഎയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും വെറുംവാക്കായി. പത്തിയൂർ പാലം നിർമാണത്തിന്റെ ഭാഗമായി കരിപ്പുഴ തോടിന് കുറുകെ സ്ഥാപിച്ച താൽക്കാലിക പാലം പോലും ഇതേ വരെ നീക്കം ചെയ്തിട്ടില്ല. ഇതുകാരണം തോട്ടിലെ പായലുകൾ അടിഞ്ഞ് കൂടി കിടക്കുന്ന അവസ്ഥയാണ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും താൽക്കാലിക പാലം നീക്കിയിട്ടില്ല. നയമില്ലാതെ നഗരസഭയും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ മണ്ഡലത്തിലെ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ഊർജിതമാണെങ്കിൽ ഇതിനു വീപരീതമാണ് കായംകുളം നഗരസഭയിൽ. നഗരത്തിലൂടെ കടന്ന് പോകുന്ന മലയൻ കനാൽ പോളകളും മാലിന്യങ്ങളാലും കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുന്നു. നീരൊഴുക്ക് പൂർണമായും തടസപ്പെട്ടു. ഇതുതന്നെ കരിപ്പുഴ തോടിന്റെയും അവസ്ഥ. ‘മാലിന്യകേന്ദ്രമായി’ കരിപ്പുഴ തോട് മാറി. ബോട്ട് ജെട്ടി പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. പഞ്ചായത്തുകളിൽ പരിഹാരം കാണേണ്ട പ്രശ്നങ്ങൾ പഞ്ചായത്ത് ബോർഡുകൾ തന്നെ മുൻകൈ എടുത്ത് പരിഹാരം കാണുന്നു. എന്നാൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പരിഹരിക്കേണ്ട പ്രശ്നങ്ങളിൽ ഒരു നടപടിയും ഇല്ലാത്തതാണ് ആശങ്ക പരത്തുന്നത്.
ചെറുതനയില്‍ യോഗം
ഹരിപ്പാട്
ചെറുതന പഞ്ചായത്ത് മഴക്കാലപൂർവ ശുചീകരണ അവലോകനയോഗം പ്രസിഡന്റ് ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് അനില അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീവിദ്യ, ആരോഗ്യപ്രവർത്തകർ, കെഎസ്‌ഇബി, അഗ്‌നിരക്ഷാസേന, പൊലീസ്, വാട്ടർ അതോറിറ്റി, ഫിഷറീസ് ഉദ്യോഗസ്ഥർ, കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.







0 comments