9 ക്യാമ്പുകളില്‍ 250 പേര്‍

കോഴിക്കോട്
ജില്ലയില്‍ മഴക്കെടുതിയെത്തുടര്‍ന്ന് ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. 87 കുടുംബങ്ങളില്‍നിന്നുള്ള 250 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതിൽ 102 പുരുഷന്മാരും 86 സ്ത്രീകളും 62 കുട്ടികളുമുണ്ട്. വടകര വിലങ്ങാട് പാരിഷ് ഹാളിലെ ദുരിതാശ്വാസ ക്യാമ്പില്‍ 33 കുടുംബങ്ങളിലെ 109 പേരുണ്ട്. താമരശേരി താലൂക്കില്‍ നാല് ദുരിതാശ്വാസ ക്യാമ്പുകളിലായി 36 കുടുംബങ്ങളിലെ 95 പേരാണ് കഴിയുന്നത്. ചെമ്പുകടവ് യുപി സ്‌കൂളിൽ 25 കുടുംബങ്ങളിലെ 66 പേരും പുതുപ്പാടി ജിഎച്ച്എസ്എസിൽ നാല് കുടുംബങ്ങളിലെ ആറുപേരും കളരാന്തിരി എല്‍പി സ്‌കൂളിൽ ഒരു കുടുംബത്തിലെ നാലുപേരും ജിഎല്‍പിഎസ് മാടത്തുംപൊയിലില്‍ ആറ് കുടുംബങ്ങളിലെ 19 പേരുമാണുള്ളത്. കോഴിക്കോട് താലൂക്കിലെ കുമാരനെല്ലൂര്‍ ലോലായില്‍ അങ്കണവാടിയിലും ആസാദ് മെമോറിയൽ സ്‌കൂളിലും ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. കൊയിലാണ്ടി കൂരാച്ചുണ്ട് കല്ലാനോട് യുപി സ്‌കൂളിലും ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് താലൂക്കിലെ ബേപ്പൂര്‍ വില്ലേജിലെ പുഞ്ചപ്പാടം കട്ടക്കാലി വയലില്‍ രണ്ട് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റി. കുമാരനെല്ലൂര്‍ വില്ലേജിലെ കല്‍പുര്‍ അങ്ങാടിയില്‍ വെള്ളം കയറി. കാരശേരി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ റോഡിന്റെ വശം ഇടിഞ്ഞു. ചെലവൂര്‍ വില്ലേജിലെ 17ാം വാര്‍ഡില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു. പെരുവയല്‍ വില്ലേജിലെ കായലം ഭാഗത്ത് മതില്‍ തകര്‍ന്നു. താഴക്കോട് വില്ലേജിലെ 13ാം വാര്‍ഡില്‍ വീടിന്റെ തറയ്‌ക്ക് ഭീഷണിയാകുംവിധം ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നതിനെ തുടര്‍ന്ന് വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റി. ചാത്തമംഗലം വില്ലേജിലെ മലയമ്മ ഭാഗത്ത് വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് അപകടാവസ്ഥയിലായതിനാല്‍ കുടുംബത്തോട് ബന്ധുവീട്ടിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കി.







0 comments