വാർത്ത തുണച്ചു; റോഡിലെ കുഴികൾ അടച്ചു

റോഡിലെ അപകട ഭീഷണിയായ കുഴികൾ അധികൃതര്‍ അടയ്‍ക്കുന്നു
മാന്നാർ
കോയിക്കൽ മുക്ക് -കുട്ടമ്പേരൂർ പിഡബ്ല്യുഡി റോഡിലെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം. കുഴിയിൽ വീണ് രണ്ട് പേർക്ക് പരിക്കേറ്റു എന്ന ദേശാഭിമാനി വാർത്തയെ തുടർന്ന് കുഴികളടച്ച് ഗതാഗതം സുഗമമാക്കി പൊതുമരാമത്ത് വിഭാഗം. വാട്ടർ അതോറിറ്റി പൈപ്പുകൾ സ്ഥാപിച്ചതിന് ശേഷം രൂപപ്പെട്ട കുഴികളില്‍ വീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റിരുന്നു. അപകട ഭീഷണിയെ തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും വാട്ടർ അതോറിറ്റി അധികൃതർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്ന് ദേശാഭിമാനി വാർത്ത നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പിഡബ്ല്യുഡി പൊതുമരാമത്ത് വിഭാഗം റോഡിലെ കുഴികളടച്ച് റോഡ് സഞ്ചാരയോഗ്യമാക്കിയത്. കുന്നത്തൂർ ക്ഷേത്രത്തിന് സമീപവും മൂലക്കട ജങ്ഷനിലും മുളവനത്ത് കുരിശടി ജങ്ഷനിലും വലിയ കുഴികൾ രൂപപ്പെട്ട് അപകടഭീഷണി സൃഷ്ടിച്ചിരുന്നു. റോഡിന്റെ നവീകരണത്തിനായി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും കരാറുകാർ ടെൻഡർ ഏറ്റെടുക്കാത്തതിനാൽ പ്രവൃത്തി ആരംഭിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അറിയിച്ചു.










0 comments