കൈതപ്പൂ പുഞ്ചിരി തൂകി തഴപ്പാട്ട് പഠപുസ്‌തകത്തിൽ

പ്ലസ-്-വൺ മലയാളം പാഠപുസ്തകത്തിലെ ഭാഗം

സ്വന്തം ലേഖകൻ
Published on Jun 22, 2026, 01:30 AM | 1 min read
കായംകുളം
തഴപ്പായ തൊഴിലാളികളുടെ ജീവിതം ആസ്‌പദമാക്കി അനി മങ്ക് രചനയും സംവിധാനവും നിർവഹിച്ച "നെയ്‌തെടുത്ത ജീവിതങ്ങൾ’ ഡോക്യുമെന്ററിയുടെ ആമുഖഗാനമായ തഴപ്പാട്ട് പ്ലസ്‌വൺ മലയാളം പാഠപുസ്‌തകത്തിൽ. പൈതൃക തൊഴിലിനൊപ്പം ഓണാട്ടുകരയുടെ ഭാഷാശൈലിയും പ്രാദേശിക വാക്കുകളും സാധാരണക്കാർക്ക് വേഗം മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചതാണ് ഡോക്യുമെന്ററിയുടെ സവിശേഷത. ‘കുളക്കരയിലെ കൈത പൂത്തപ്പോൾ കാതുകുത്തിയ പെണ്ണേ, കീറിച്ചുറ്റി നെയ്‌തെടുത്തൊരു കനവു കണ്ടെടി പെണ്ണേ, പൂത്തുനിന്ന കൈതപ്പൂക്കൾ പുഞ്ചിരി തൂകി നിന്നേ..’ എന്നുതുടങ്ങുന്ന വരികളുടെ രചനയും ആലാപനശൈലിയും ലളിതമായിത്തന്നെ തൊഴിലാളി ജീവിതം വായനക്കാരിൽ എത്തിക്കുന്നു. പ്രവാസിയായ എബി ഷാഹുൽ ഹമീദ് നിർമിച്ച ഡോക്യുമെന്ററി പിഎസ്-സി പരീക്ഷ ചോദ്യത്തിലുൾപ്പെടെ പരാമർശിക്കപ്പെട്ടു. നിരവധി പുരസ്‌കാരങ്ങളും നേടി. എൺപത്തേഴുകാരി പുതുപ്പള്ളി സ്വദേശി സാവിത്രിയമ്മ പാടി ഗാനം വൈറലായതും ഡോക്യുമെന്ററി ചർച്ചയാകാൻ കാരണമായി. അന്താരാഷ്‌ട്ര ചലച്ചിത്രമേളകളിലുൾപ്പെടെ പ്രദർശിപ്പിച്ചിട്ടുണ്ട്.










0 comments