തിരിഞ്ഞുനോക്കാതെ സർക്കാർ

വഴിയോരത്തെ കടയിൽ വെള്ളം കയറിയതോടെ ജീവൻ രക്ഷിക്കാൻ കൂട്ടിലെ പ്ലാസ്റ്റിക് പാത്രങ്ങൾക്ക് മുകളിൽ അഭയം തേടിയ കോഴികൾ. മങ്കൊമ്പില്‍നിന്നുള്ള ദൃശ്യം
മങ്കൊമ്പ്
കിഴക്കൻ വെള്ളത്തിന്റെ വരവും മഴയും കാരണം ദുരിതംപേറി കുട്ടനാടൻ ജനത. 2019ലെ പ്രളയ സമാനമായ ദുരിതം പേറുന്പോഴും തിരിഞ്ഞുനോക്കാതെ സർക്കാർ. ഒറ്റ രാത്രി കൊണ്ട് ജലനിരപ്പ് ഉയർന്നത് നൂറുകണക്കിനു വീടുകൾ വെള്ളത്തിലാക്കി. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാത, വീയപുരം – എടത്വ, നീരേറ്റുപുറം -– മുട്ടാർ, വീയപുരം–മാന്നാർ, എടത്വ -– വേഴപ്ര റോഡ്, എടത്വ - – മാമ്പുഴക്കരി റോഡുകൾ ഉൾപ്പെടെ വെള്ളത്തിലായി. കെഎസ്ആർടിസി ബസുകൾ ഉൾപ്പെടെ സർവീസുകൾ പൂർണമായും നിർത്തി. ഇതോടെ വീടുകളിൽ വെള്ളം കയറിയ വീടുകളിലുള്ളവർക്ക് ബന്ധുവീടുകളിലേക്കുപോലും പോകാനാവുന്നില്ല. സർക്കാർ സംവിധാനങ്ങൾ കാര്യമായ ഇടപെടൽ കുട്ടനാട്ടിൽ നടത്തുന്നില്ല. പഞ്ചായത്തുകളുടെ ഇടപെടൽ മാത്രമാണ് ആശ്വാസം. കിഴക്കൻ വെള്ളം വരുന്നതിനാൽ കുട്ടനാട്ടിൽ മഴ ഇല്ലെങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. തലവടി, മുട്ടാർ, എടത്വ, തകഴി, വെളിയനാട്, രാമങ്കരി, പുളിങ്കുന്ന്, കൈനകരി, കാവാലം, നീലംപേരുർ പഞ്ചായത്തുകളിലാണ് ജലനിരപ്പ് ഉയര്‍ന്നു നിൽക്കുന്നത്. രണ്ടാം കൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ വെള്ളം ബണ്ടിൽ കവിഞ്ഞു കയറി. ചൊവ്വ വൈകിട്ട് ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ 214 ഏക്കർ വരുന്ന മൂല പൊങ്ങംപ്ര പാടശേഖരം മടവീണതോടെ എസി റോഡിൽ മങ്കൊമ്പ് പാലത്തിന്റെ കിഴക്കുവശം മുതൽ ഒന്നാംകര വരയുള്ള ഭാഗം വെള്ളത്തിൽ മുങ്ങി. മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം, താലൂക്ക് ഓഫീസ് ഉൾപ്പെടുന്ന പ്രദേശമാകെ വെള്ളത്തിലാണ്.










0 comments