കൽക്കെട്ട് നിർമാണം മുടങ്ങി; ജനങ്ങൾ ദുരിതത്തിൽ

പാടശേഖര ബണ്ടിൽ നിർമാണത്തിനായി ഇറക്കിയ കല്ലുകൾക്കിടയിലൂടെ നടക്കുന്ന പ്രദേശവാസികൾ
വി കെ വേണുഗോപാൽ
Published on Mar 12, 2026, 12:13 AM | 1 min read
മങ്കൊമ്പ്
പാടശേഖരത്തിന്റെ കൽക്കെട്ട് നിർമാണം മുടങ്ങിയതിനെ തുടർന്ന്, ബണ്ടിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങൾ ദുരിതത്തിൽ. പുളിങ്കുന്ന് കൃഷിഭവന് കീഴിലെ തെക്കോച്ചേരി പാടശേഖരത്തിന്റെ പുറംബണ്ടിൽ താമസിക്കുന്നവരാണ് ബുദ്ധിമുട്ടുന്നത്. പുറംബണ്ട് ദുർബലവും ഉയരക്കുറവുള്ളതുമാണ്. വേലിയേറ്റത്തിൽ പോലും ബണ്ടിന് മുകളിൽക്കൂടി വെള്ളം കയറും. ഇതിന് പരിഹാരമായാണ് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി പാടശേഖരത്തിന് ചുറ്റും കൽക്കെട്ട് നിർമിക്കുന്നതിന് മൂന്നു കോടി രൂപ അനുവദിച്ചത്. ആലപ്പുഴ സ്വദേശി ജോസഫ് ചാക്കോയ്‌ക്കായിരുന്നു നിർമാണക്കരാർ. ബണ്ടിൽ കല്ലിറക്കി നിർമാണവും ആരംഭിച്ചു. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ കരാറുകാരൻ മരിച്ചു. ഇതോടെ നിർമാണം മുടങ്ങി. അഞ്ചു മാസമായി തുടർ നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിട്ടില്ല. ബണ്ടിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങൾ ഇതോടെ യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലായി. കരിങ്കല്ല് ഇറക്കിയിട്ടിരിക്കുന്നതിനാൽ ഇവർക്ക് കാൽനട യാത്ര പോലും പറ്റാത്ത അവസ്ഥയിലാണ്. അസുഖം വന്നാൽ ആശുപത്രിയിൽ പോകുന്നതിനോ വിദ്യാർഥികൾക്ക് സമയത്തിന് സ്‌കൂളിൽ പോകുന്നതിനോ കഴിയുന്നില്ല. മഴയും വെള്ളപ്പൊക്കവും കൂടി എത്തിയാൽ ഇവരുടെ ജീവിതം ദുരിതത്തിലാകും. അടിയന്തരമായി പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് പ്രദേശവാസികൾ പറയുന്നു.










0 comments