ചിലർക്ക് ഇപ്പോഴും ആർഎസ്എസിനെ മനസിലായിട്ടില്ല: സജി ചെറിയാൻ

വി കേശവൻ അനുസ്മരണയോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
കേരളത്തിൽ ചിലർക്കിപ്പോഴും ആർഎസ്എസിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്ന വി കേശവന്റെ 21–-ാം ചരമവാര്‍ഷികാചരണവും അനുസ്മരണ സമ്മേളനവും സുഭാഷ്നഗറിൽ (കോയിക്കൽ ചന്തയ്ക്ക് സമീപം) ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിന്റെ കാപട്യം ഇനിയെങ്കിലും തിരിച്ചറിയണം. നിരപരാധികളായ രണ്ട് കന്യാസ്ത്രീകളെ മനുഷ്യക്കടത്ത് ആരോപിച്ച് തുറുങ്കിലടച്ചതിൽ അവരുടെ നിലപാട് എത്ര മനുഷ്യത്വഹീനമായിരുന്നെന്ന് ലോകം കണ്ടതാണ്. പശുക്കടത്തിന്റെ പേരിൽ എത്രയോപേർ കൊല്ലപ്പെടുന്നു. ഒരു കേസുമില്ല. ഈ മതഭീകരവാദികൾക്കെതിരെ കൂട്ടായ്മ ഉയർന്നുവന്നില്ലെങ്കിൽ ഭാവിയിൽ വലിയ അപകടമുണ്ടാകും. വടക്കേഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലേതുപോലെ നമ്മുടെനാടും വർഗീയകോമരങ്ങളുടെ പിടിയിലമരും. ആർഎസ്എസിനെ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയുംചെയ്യുന്ന സമീപനമാണ് കോൺഗ്രസിന്റേതെന്നും മന്ത്രി പറഞ്ഞു.
ഏരിയ സെക്രട്ടറി ജി അജയകുമാർ അധ്യക്ഷനായി. സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ജി ഹരിശങ്കർ, എ മഹേന്ദ്രൻ, കെ രാഘവൻ, ജി രാജമ്മ, കെ മധുസൂദനൻ, ലീല അഭിലാഷ്, മുരളി തഴക്കര, ബി അബിൻഷ, എ എം ഹാഷിർ, സിബി വർഗീസ്, ജി രമേശ്കുമാർ, നികേഷ് തമ്പി, ആർ ഗംഗാധരൻ, എസ് അജോയ്കുമാർ, കെ ദീപ, ബി വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കോശി അലക്സ് സ്വാഗതം പറഞ്ഞു. രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയിൽ കേന്ദ്രകമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറി ആർ നാസർ, എംഎൽഎമാരായ യു പ്രതിഭ, എം എസ് അരുൺകുമാർ എംഎൽഎ എന്നിവർ പങ്കെടുത്തു.










0 comments