മണൽ ഖനനം പാതിരാമണൽ സംരക്ഷണ സമിതി രൂപീകരിച്ചു

പാതിരാമണൽ ദ്വീപിന് സമീപം മണൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ കായിപ്പുറത്ത് നടന്ന കൺവൻഷൻ പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
പാതിരാമണൽ ദ്വീപിന് സമീപം മണൽ ഖനനം നടത്താനുള്ള നീക്കത്തിനെതിരെ മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാതിരാമണൽ സംരക്ഷണസമിതി രൂപീകരിച്ചു. വെള്ളി വൈകിട്ട് ജനകീയ കൺവൻഷൻ വിളിച്ചുചേർത്താണ് സമിതി രൂപീകരിച്ചത്.
ഇതേസമയം ഖനനം ചെയ്യാൻ ഡ്രഡ്ജർ കായലിൽ നങ്കൂരമിട്ടിരിക്കുകയാണ്. കഴിഞ്ഞദിവസം പ്രതിഷേധത്തെ തുടർന്ന് തിരികെക്കൊണ്ടുപോയതാണ്. വീണ്ടും കൊണ്ടുവന്നു. ഈ സാഹചര്യത്തിൽ ശനിയാഴ്ച പി പ്രസാദ് എംഎൽഎയുടെ നേതൃത്വത്തിൽ കലക്ടറെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കും. ഡ്രഡ്ജിങ് തുടങ്ങിയാൽ ബഹുജനങ്ങളെ അണിനിരത്തി തടയുമെന്ന് കൺവൻഷൻ പ്രഖ്യാപിച്ചു.
ദേശീയപാതയുടെ ആവശ്യത്തിനായാണ് മണൽ ഖനനം ചെയ്യുക. ഇവിടെ ഖനനം നടത്തിയാൽ ദ്വീപ് കാലക്രമേണ ഇല്ലാതാകും. മത്സ്യപ്രജനന കേന്ദ്രവും നശിക്കും. ദ്വീപിന്റെ അഞ്ചുകിലോമീറ്റർ ചുറ്റളവിൽ ഖനനം പാടില്ലെന്നിരിക്കെ ദീപിന് സമീപം ഏത് വിധേനയും ഖനനം നടത്താൻ നോക്കുന്നത് ദുരൂഹമാണ്. മത്സ്യ, കക്ക തൊഴിലാളികളുടെ ഉപജീവനമാർഗം തകർക്കുന്നതാകും ഖനനം.
ഭാരവാഹികൾ
പാതിരാമണൽ സംരക്ഷണ സമിതി ചെയർമാനായി പി പ്രസാദിനെയും കൺവീനറായി പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹനെയും തെരഞ്ഞെടുത്തു. കൺവൻഷൻ പി പ്രസാദ് എം എൽ എ ഉദ്ഘാടനം ചെയ്‌തു.പാതിരാമണൽ ദ്വീപിന് സമീപം മണൽ ഖനനം പാടില്ലെന്ന് എംഎൽഎ പറഞ്ഞു. അരുൺ മോഹൻ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൻ ടി റെജി, എം എസ് ലത, പഞ്ചായത്തംഗങ്ങളായ ടി കുഞ്ഞുമോൻ, എസ് ബാബു, എൻ ആർ മോഹിത്, വി എം സുഗാന്ധി, ബീന അനിൽകുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാൽ, സി ഡി വിശ്വനാഥൻ, ആലപ്പി ഡിസ്ട്രിക്ട് കക്ക തൊഴിലാളി യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി സി കെ സുരേന്ദ്രൻ, ഡി ഷാജി, കെ സലിമോൻ, കക്ക സംഘം പ്രസിഡന്റുമാരായ എസ് ടി റെജി, സി എൻ രാധാകൃഷ്ണൻ, പി കെ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments