കത്തികാട്ടി വധഭീഷണി ഇരുചക്രവാഹന യാത്രികനെ കൊള്ളയടിച്ച മൂവർസംഘം അറസ്‌റ്റിൽ

കണ്ണൂർ ഇരുചക്രവാഹനയാത്രികനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണവും ഫോണും എടിഎം കാർഡും കവർന്ന മൂവർസംഘം അറസ്‌റ്റിൽ. കക്കാട് കുഞ്ഞിപ്പള്ളി സ്വദേശി കെ എ നിയാസുദ്ദീൻ (43), കോഴിക്കോട് കൂടരഞ്ഞി സ്വദേശി ബിനോയ് (42), മൊകേരി സ്വദേശി അനീസ് (44) എന്നിവരെയാണ് വെള്ളിയാഴ്ച പുലർച്ചെ കണ്ണൂർ ടൗൺ ഇൻസ്പെക്ടർ എസ് ബി കൈലാസ്‌നാഥ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി കണ്ണൂർ പാറക്കണ്ടിയിലാണ് സംഭവം. കണ്ണൂർ താണ സ്വദേശി താരിഖിന്റെ മൊബൈൽ ഫോണും പേഴ്സിലുണ്ടായിരുന്ന 7000 രൂപയും എടിഎം കാർഡും ഉൾപ്പെടെയാണ് കവർന്നത്. തടഞ്ഞുനിർത്തി കത്തികാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. എടിഎം കാർഡുപയോഗിച്ച് പ്രതികൾ പരാതിക്കാരന്റെ അക്കൗണ്ടിലുണ്ടായിരുന്ന 20,000 രൂപയും പിൻവലിച്ചു. പാപ്പിനിശേരിയിലെ കൗണ്ടറിൽനിന്ന് പണം പിൻവലിച്ചതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇവർ മംഗളൂരുവരെ എത്തി തിരികെ കണ്ണൂരിലേക്ക് മടങ്ങിയതായി വിവരം ലഭിച്ചു. വെള്ളി പുലർച്ചെ കണ്ണൂർ സെൻട്രൽ ജയിലിന് മുൻവശത്ത് കാറിൽ സഞ്ചരിക്കുകയായിരുന്ന പ്രതികളെ സാഹസികമായാണ് പൊലീസ് പിടികൂടിയത്. പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ലോറി കുറുകെയിട്ടാണ് അറസ്റ്റുചെയ്തത്. കണ്ണൂർ ടൗൺ എസ്ഐമാരായ ടി എം വിപിൻ, വൈഷ്ണവ് രാമചന്ദ്രൻ, ഉദ്യോഗസ്ഥരായ കിരൺ, ബൈജു, ലത്തീഷ് എന്നിവരും അന്വേഷകസംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്തു.









0 comments