ദ്രുതഗതിയിൽ നെല്ല് സംഭരണം


സ്വന്തം ലേഖകൻ
Published on Mar 02, 2026, 01:59 AM | 1 min read
ആലപ്പുഴ
നെൽകൃഷിക്ക് പ്രോത്സാഹന ബോണസ് (സ്‌റ്റേറ്റ് ഇൻസന്റീവ് ബോണസ്) നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ പറയുമ്പോൾ അവരെ ചേർത്തുപിടിച്ച് സംസ്ഥാന സർക്കാർ. കൂടുതൽ മില്ലുകളെ സംഭരണത്തിന് കരാർവയ്‌പ്പിച്ച് സപ്ലൈകോ സംഭരണം ഉൗർജിതമാക്കി. ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട ഒന്നാംവിള സംഭരണം പൂർത്തിയാക്കി കർഷകർക്ക് നെൽവില വിതരണവും ദ്രുതഗതിയിലാക്കി. ഒന്നാംവിളയിൽ 9404 കർഷകർക്ക് 81.67 കോടിരൂപയാണ് വിതരണം ചെയ്യേണ്ടത്. ഇതിൽ 9175 കർഷകർക്കായി 80.25 കോടി രൂപ നൽകി. കാനറാ ബാങ്ക് വഴി 4286 പേർക്ക് 40.81 കോടിയാണ് നൽകേണ്ടത്. ഇതിൽ 4163 പേർക്കായി -40.09 കോടി കൊടുത്തു. എസ്‌ബിഐ വഴി -5177 പേർക്ക് 40.87 കോടിയാണ് നൽകേണ്ടത്. 5012 കർഷകർക്ക് 40.16 കോടി വിതരണംചെയ്‌തു. കുട്ടനാട്ടിൽ രണ്ടാം വിള(പുഞ്ച)യാണ് കൊയ്യുന്നത്. നെല്ല് സംഭരണവും വേഗത്തിലാണ്. പവിഴം, നിർമൽ തുടങ്ങിയവയടക്കം 38 മില്ലുകൾ നെല്ല് സംഭരണത്തിന് കരാർവച്ചു. കൂടുതൽ മില്ലുകളെ ഉൾപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നുണ്ട്.
5199.18 മെട്രിക് ടൺ നെല്ല് കൊയ്‌തു
ഇതുവരെ 5199.18 മെട്രിക് ടൺ നെല്ല് കൊയ്‌തു. 1515 കർഷകരിൽനിന്നായി 2112.064 മെട്രിക് ടൺ നെല്ല് സംഭരിച്ചു. സംഭരിച്ച നെല്ലിന്റെ വിലയും വേഗത്തിലാണ് കൈമാറുന്നത്. 451 കർഷകർക്കായി 3.78 കോടി രൂപ വിതരണംചെയ്‌തു. എസ്‌ബിഐ വഴി 1.62 കോടിയും കാനറാ ബാങ്ക് വഴി 2.17 കോടിയും. ബാക്കി തുക അടുത്ത ദിവസങ്ങളിൽത്തന്നെ കർഷകരുടെ അക്കൗണ്ടിലെത്തിക്കാൻ നടപടിയാരംഭിച്ചു. സംഭരണം വേഗത്തിലാക്കാൻ കൃഷിവകുപ്പിന്റെ ദ്രുതകർമസേനയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.










0 comments