വെള്ളക്കെട്ടായി നഗരം
മഴക്കാല മുന്നൊരുക്കം അവതാളത്തിൽ

ഹരിപ്പാട്ട് വ്യാപാര സമുച്ചയത്തിനു മുന്നിലെ വെള്ളക്കെട്ട്
ഹരിപ്പാട്
അശാസ്ത്രീയ ഓട നിർമാണവും മഴക്കാല പൂർവ മുന്നൊരുക്കങ്ങളിൽ നഗരസഭയുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയും ഹരിപ്പാടു പട്ടണത്തിലെ നിരവധി കച്ചവട സ്ഥാപനങ്ങൾ വെള്ളത്തിലാക്കി. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളിലെയും ഓടകൾ സ്ഥാപിക്കുന്നതിലെ അശാസ്ത്രീയതയുമാണ് വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിൽ വെള്ളക്കെട്ടിന് കാരണമായത്. നഗരമധ്യത്തിലെ പിള്ളത്തോട്ടിൽ നിന്ന് വെള്ളമൊഴുക്കുന്ന നീർച്ചാലുകൾ തെളിക്കാൻ മഴക്കാലമായിട്ടും നഗരസഭ നടപടിയെടുത്തിരുന്നില്ല. കഴിഞ്ഞദിവസത്തെ ശക്തമായ മഴയിൽ ദേശീയപാതയുടെ വശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. ദേശീയപാതയോരത്തുണ്ടായിരുന്ന ഓടകൾ പലയിടത്തും മൂടിയും, പുതിയ ഓടകളുടെ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചതുമാണ് ചെറിയ മഴയിലും കടകളിൽ വെള്ളം കയറാൻ കാരണം. ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു വടക്ക് നമൻ ടൂറിസ്റ്റ് ഹോമിന് മുന്നിൽ വരെയാണ് ഓട നിർമിച്ചിരുന്നത്. നങ്ങ്യാർകുളങ്ങര ഭാഗത്തു നിന്നുള്ള വെള്ളവും ദേശീയപാതയിലെ പുതിയ ഓടയിലൂടെ ഇവിടേക്ക് ഒഴുകിയെത്തുന്നു.







0 comments