ഗോബാക്ക് വിളിച്ച് ജനക്കൂട്ടം

ആലപ്പുഴ
ദുരിതം പരിഹരിക്കുമെന്ന് ഉറപ്പു നൽകി കബളിപ്പിച്ച എംഎൽഎയും ജനപ്രതിനിധികളും നാട്ടുകാരുടെ പ്രതിഷേധച്ചൂടറിഞ്ഞു. ഒരാഴ്‌ച മുൻപ് പ്രദേശത്തെ വെള്ളം കയറിയ വീടുകൾ സന്ദർശിച്ച കെ സി വേണുഗോപാൽ എംപിയും എ ഡി തോമസ് എംഎൽഎയും രണ്ടു ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കുമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് ഒരുനടപടിയും സ്വീകരിച്ചില്ല. നഗരസഭ അധികാരികൾ പ്രദേശത്തേയ്ക്ക് തിരിഞ്ഞു നോക്കുന്നില്ല. സമരം ആരംഭിച്ചശേഷം എത്തിയ നഗരസഭ ചെയർപേഴ്‌സണാണ് പ്രതിഷേധച്ചൂട് ആദ്യം അറിഞ്ഞത്. പ്രതിഷേധം കനത്തതോടെ മറ്റുപരിപാടികളിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞ് അവർ പോയി. ഒരു മണിക്കൂറിന് ശേഷം സ്ഥലത്തെത്തിയ എംഎൽഎയെ നാട്ടുകാർ വളഞ്ഞു. ദേശീയപാത ഉദ്യോഗസ്ഥർ ഫോണെടുക്കുന്നില്ലെന്ന് മറുപടി നൽകിയതോടെ അതിരൂക്ഷമായാണ് ജനം പ്രതികരിച്ചത്. ‘ഞങ്ങളും മനുഷ്യരാണ്, പറഞ്ഞു പറ്റിച്ച എംപി എവിടെ. എംഎൽഎ എന്തുചെയ്തു’ തുടങ്ങി വൈകാരിക പ്രതിഷേധമാണ് യുഡിഎ-ഫ് ജനപ്രതിനിധികൾ ഏറ്റുവാങ്ങിയത്. എംഎൽഎ ഗോ ബാക്ക് വിളികളുമായി നാട്ടുകാരിൽ ചിലരുമെത്തി.










0 comments