ഇന്ന് ഗ്രീൻ അലർട്ട്
നേരിയ ആശ്വാസം

ആലപ്പുഴ
കിഴക്കൻവെള്ളത്തിന്റെ വരവുകുറഞ്ഞതോടെ കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിൽ നേരിയ ആശ്വാസം. ജില്ലയിൽ മൂന്നുക്യാമ്പുകൾ അവസാനിപ്പിച്ചപ്പോർ ഒരെണ്ണം പുതിയതായി തുടങ്ങി. ആകെ 132 ക്യാമ്പുകളാണ്. ചെങ്ങന്നൂർ താലൂക്കിലാണ് ക്യാമ്പുകൾ പിരിച്ചുവിട്ടത്. വാഴമംഗലം സെന്റ് മേരീസ് യുപിഎസ്, കിഴക്കേനട ഗവ. യുപിഎസ്, കുന്നുംപുറം യുപിഎസ് എന്നിവിടങ്ങളിലെ ക്യാമ്പാണ് പിരിച്ചുവിട്ടത്. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം മരുത്തോർവട്ടം ഗവ. എൽപി സ്കൂളിലാണ് പുതിയക്യാമ്പ് ആരംഭിച്ചത്. ആകെ 346 കുടുംബങ്ങളിൽനിന്ന് 19,671 പേരെയാണ് മാറ്റിപാർപ്പിച്ചത്. ഇതിൽ 8,033 പുരുഷന്മാരും 9,326 സ്ത്രീകളും 2,312 കുട്ടികളും ഉൾപ്പെടും. ചെങ്ങന്നൂർ -36, കുട്ടനാട്- 35, കാർത്തികപ്പള്ളി -24, മാവേലിക്കര- 15, ചേർത്തല- 10, അമ്പലപ്പുഴ- 12 എന്നിങ്ങനെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. 579 കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. വെള്ളം പൂർണമായി ഇറങ്ങുന്നതോടെ ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവർക്ക് വരും ദിവസങ്ങളിൽ സ്വന്തം വീടുകളിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. അപ്പർകുട്ടനാട് മേഖലയിൽനിന്നാണ് കൂടുതൽ വെള്ളമിറങ്ങിയത്. വെള്ളം ഇറങ്ങിയതോടെ ബന്ധുവീടുകളിൽനിന്ന് പലരും വീടുകളിലേക്ക് തിരിച്ചെത്താൻ തയാറെടുപ്പിലാണ്. എന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.










0 comments