റേഡിയോളജിയിലും ആശ്വാസകിരണം

സി ടി സ‍്കാൻ
സ്വന്തംലേഖകൻ
Published on Apr 06, 2026, 01:11 AM | 2 min read
ആലപ്പുഴ
ജനറല്‍ ആശുപത്രിയിലെ റേഡിയോളജി യൂണിറ്റിൽ സൗജന്യനിരക്കില്‍ എംആര്‍ഐ, സിടി സ്‌കാനുകള്‍ ചെയ്‌തത് 4000ത്തോളംപേരാണ്. ജനങ്ങൾക്ക് കിട്ടിയത് 75 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം. സ്വകാര്യ സെന്ററുകളില്‍ 6000 രൂപയാകുന്ന എംആര്‍ഐ സ്‌കാന്‍ 2500 രൂപയ്‌ക്കും 3000 രൂപ വരുന്ന സിടി സ്‌കാന്‍ 1300 രൂപയ്‌ക്കുമാണ് ഇവിടെ ചെയ്യുന്നത്. 20 കോടി രൂപ ചെലവഴിച്ചാണ് സര്‍ക്കാര്‍ അത്യാധുനിക രോഗനിര്‍ണയ സംവിധാനം സ്ഥാപിച്ചത്. അതിദരിദ്ര വിഭാഗത്തിന് സേവനം സൗജന്യം. അടിയന്തര റേഡിയോളജി സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന ബിപിഎല്‍ രോഗികള്‍ക്ക് പകുതിയില്‍ താഴെ മതി.
നൂതനയന്ത്രങ്ങൾ, എഐ മികവും
എഐ സാങ്കേതികവിദ്യ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതും 10 കോടി രൂപ ചെലവ് വരുന്നതുമായ അതിനൂതന 1.5 ടെസ്‌ല സീമെന്‍സ് മാഗ്‌നറ്റം സെംപ്ട്ര എംആര്‍ഐ മെഷീനാണ് സ്ഥാപിച്ചത്. രണ്ടുകോടി രൂപ ചെലവഴിച്ചാണ് അനുബന്ധസൗകര്യങ്ങള്‍ ഒരുക്കിയത്. 2.57 കോടി രൂപ വിലയുള്ള സീമെന്‍സിന്റെ 16 സ്ലൈസ് സുമാറ്റം ഗോ നൗ മെഷീനാണ് സി ടി സ്‌കാനിങ്ങിന്. എക്‌സ്‌റേ യൂണിറ്റില്‍ മെഷീനും ഡിജിറ്റല്‍ സംവിധാനത്തിനുമടക്കം 37 ലക്ഷത്തോളം ചെലവഴിച്ചു. സാംസങ്ങിന്റെ 50 കിലോവാട്ട് അലെന്‍ജേഴ്സ് മാഴ്സ് 50 ഡിജിറ്റല്‍ എക്‌സ്‌റേ മെഷീനാണ് പ്രവര്‍ത്തിക്കുന്നത്. 300 രൂപയുടെ എക്‌സറേയ്‌ക്ക് 100 രൂപ മാത്രമാണ് നിരക്ക്. സ്‌തനാര്‍ബുദം കണ്ടെത്തി ചികിത്സ ലഭ്യമാക്കാൻ മാമ്മോഗ്രഫി സംവിധാനവുമുണ്ട്. 35 ലക്ഷത്തിലധികം രൂപ വിലയുള്ള അലെന്‍ഞ്ചേഴ്സ് മാം വീനസ് മെഷീനാണ് ഇതിനുപയോഗിക്കുന്നത്. സ്വകാര്യ ക്ലിനിക്കുകളില്‍ 1500 രൂപയിലധികം ഈടാക്കുന്ന മാമോഗ്രാമിന് 600 രൂപമാത്രം. ബിപിഎല്‍ രോഗികള്‍ക്ക് 100 രൂപയും. ബുക്കിങ് മുഖേനയാണ് മാമോഗ്രാം.
വിവരങ്ങള്‍ ത്രിമാന ചിത്രങ്ങളിലൂടെ
ദന്തക്ഷയം, മോണരോഗം തുടങ്ങിയവ കൃത്യമായി നിര്‍ണയിക്കുന്ന ഡിജിറ്റല്‍ പനോരമിക് എക്‌സ്‌റേയെടുക്കാന്‍ സഹായിക്കുന്ന ആധുനിക ഒപിജി മെഷീന്‍ (ഓര്‍ത്തോപാന്‍ഡമോഗ്രാം) 27 ലക്ഷം രൂപ മുടക്കിയാണ് സ്ഥാപിച്ചത്. സ്വകാര്യ ക്ലിനിക്കുകളില്‍ 700 രൂപയാകുന്ന ഒപിജിക്ക് ഇവിടെ 250 രൂപമാത്രം. പതിവു ദന്തപരിശോധനയിലൂടെ ദൃശ്യമാകാത്ത വിവരങ്ങള്‍ ത്രിമാനചിത്രങ്ങളിലൂടെ ലഭിക്കും. 20 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അള്‍ട്രാസൗണ്ട് മെഷീന്‍ സ്ഥാപിച്ചത്. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിന് സ്വകാര്യസ്ഥാപനങ്ങളില്‍ 1000 രൂപ ഈടാക്കുമ്പോള്‍ ഇവിടെ 350 രൂപമാത്രമാണ്. ബിപിഎൽ വിഭാഗത്തിന് 150 രൂപയും.










0 comments