തിരുവിതാംകൂറിനെ ഇന്ത്യയുടെ ഭാഗമാക്കിയത് തൊഴിലാളി മുന്നേറ്റം: സി എൻ മോഹനൻ

പുന്നപ്ര– വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ ചേർന്ന സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ സംസാരിക്കുന്നു
വയലാർ
മൗണ്ട് ബാറ്റൺ പ്രഭുവും സർദാർ വല്ലേഭായി പട്ടേലും വിളിച്ച് സംസാരിച്ചിട്ടും വഴങ്ങാതിരുന്ന രാജാവിനെക്കൊണ്ടും സർ സിപിയെക്കൊണ്ടും തിരുവിതാംകൂറിനെ ഇന്ത്യയിൽ ലയിപ്പിക്കാനുള്ള കടലാസിൽ ഒപ്പുവപ്പിച്ചത് പുന്നപ്ര–വയലാറിൽ തൊഴിലാളികൾ നടത്തിയ മുന്നേറ്റവും സമര തയ്യാറെടുപ്പുകളുമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ. പുന്നപ്ര–വയലാർ സമരത്തിന്റെ 79–ാം വാർഷികാചരണത്തിന്റെ ഭാഗമായി വയലാറിൽ പതാക ഉയർത്തലിനുശേഷം ചേർന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുന്നപ്ര– വയലാർ സമരപോരാട്ടങ്ങളെ അധിക്ഷേപിക്കാനും ചരിത്രത്തിൽ തെറ്റായി രേഖപ്പെടുത്താനും ശ്രമങ്ങൾ നടന്നിട്ടുണ്ട്. പട്ടാളത്തിന്റെ കൈയിലുള്ള തോക്കുകളിൽ ഉണ്ടയില്ലെന്ന് വിശ്വസിപ്പിച്ചാണ്, അവരെ നേരിടാനായി തൊഴിലാളികളെ രംഗത്തിറക്കിയത് എന്ന രീതിയിൽ സമരത്തെ ആക്ഷേപിച്ചിരുന്നു. ഏറ്റവും ഉയർന്ന രാഷ്‌ട്രീയ ബോധമുള്ള തൊഴിലാളികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. അവർ കൂലി കൂട്ടലിനും ജോലിസമയത്തിന്റെ പ്രശ്‌നപരിഹാരത്തിനും അടിമസമാനമായ ജീവിതത്തിനെതിരെയുമാണ് തുടർച്ചയായി യോഗം ചേരുകയും സമരം ചെയ്യുകയും ചെയ്‌തതെന്നും സി എൻ മോഹനൻ പറഞ്ഞു.










0 comments