നീരൊഴുക്ക് തടഞ്ഞ് ദേശീയപാത നിർമാണം 500ലധികം വീടുകൾ വെള്ളത്തിൽ
അണപൊട്ടി ജനകീയ പ്രതിഷേധം

എ എസ് കനാലിൽ നിർമിച്ച ചിറ പൊളിച്ച് കൂടുതൽ കുഴൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി പ്രസാദ് എംഎൽഎയുടെ നേതൃത്വത്തിൽ നിർമാണ കമ്പനിയുടെ കണിച്ചുകുളങ്ങര കവലയിലെ യാർഡ് ഉപരോധിച്ച് അധികൃതരുമായി ചർച്ച നടത്തുന്നു
ചേര്‍ത്തല
നഗരവാസികളെ ദുരിതക്കയത്തിലാക്കി വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രതിഷേധവുമായി എംഎൽഎ ഉൾപ്പെടെ ജനപ്രതിനിധികളും നാട്ടുകാരും രംഗത്തിറങ്ങി. ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് എ എസ് കനാലിൽ ചിറകെട്ടിയതും ചെറുതോടുകളിൽ നീരൊഴുക്ക് തടസപ്പെട്ടതുമാണ് വെള്ളക്കെട്ടിന് കാരണമായത്.
500ൽ അധികം വീടുകളാണ് വെള്ളക്കെട്ടിലായത്. വീടിന് പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ് വീട്ടുകാർ. അടുക്കളയും ശൗചാലയങ്ങളും വെള്ളത്തിലായത് ദുരിതംഇരട്ടിയാക്കി.
സെപ്റ്റിക് ടാങ്കുകള്‍ കവിഞ്ഞൊഴുകുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.
ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് എ എസ് കനാലിന്റെ ബണ്ടുകള്‍ പൊളിച്ച് കൂടുതല്‍ കുഴലിട്ട് പുനര്‍നിര്‍മിക്കാന്‍ ധാരണയായെങ്കിലും നടപടി വൈകും. ദേശീയപാതയിലെ വാഹനഗതാഗതം രണ്ടിടത്ത് ബണ്ടിലൂടെയാണ്. ഗതാഗതം ക്രമീകരിക്കാതെ ബണ്ട് പൊളിക്കാനാകില്ലെന്ന നിലപാടിലാണ് ദേശീയപാത അതോറിറ്റി. ഇക്കാര്യത്തില്‍ രാത്രി വൈകിയും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.








0 comments