മഴയ-്ക്കുമുമ്പേ മുന്നൊരുക്കങ്ങൾ സജ്ജം

മാവേലിക്കര നിയോജക മണ്ഡലതല മഴക്കാല മുന്നൊരുക്ക യോഗത്തിൽ എം എസ് അരുൺകുമാർ എംഎൽഎ സംസാരിക്കുന്നു
മാവേലിക്കര
നിയോജക മണ്ഡലത്തിലെ മഴക്കാല പൂർവ പ്രവർത്തനങ്ങളുടെ മുന്നൊരുക്ക യോഗം മാവേലിക്കര താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേർന്നു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. ദുരിതാശ്വാസ ക്യാമ്പുകളായി നിശ്ചയിച്ചിട്ടുള്ള കെട്ടിടങ്ങളും സൗകര്യപ്രദമായ മറ്റു കെട്ടിടങ്ങളും ബന്ധപ്പെട്ട പഞ്ചായത്തുകൾ നിശ്ചയിച്ച് നൽകണമെന്ന് യോഗം തീരുമാനിച്ചു. ക്യാമ്പുകൾ തയ്യാറാക്കിയിരിക്കണം. ക്യാമ്പ് നടത്തിപ്പ് പരാതികളില്ലാതെ നടത്തുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഓറഞ്ച് ബുക്കിൽ നിർദ്ദേശിച്ച പ്രകാരം വില്ലേജ് ഓഫീസർമാരും പഞ്ചായത്തുകളും നഗരസഭയും ചേർന്ന് നടത്തണം. നഗരത്തിൽ മിച്ചൽ ജങ്ഷനിലെ ഓടകൾ ഉൾപ്പെടെ എല്ലാ ഓടകളിലേയും, പാലങ്ങളുടെ അടിഭാഗങ്ങളിലേയും തടസങ്ങൾ നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടി സ്വീകരിക്കണം. റോഡരികിലും വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ള മരങ്ങൾ മുറിച്ച് മാറ്റണം. പഞ്ചായത്ത് തലത്തിൽ ജാഗ്രതാ സമിതികൾ കൂടണം. പൊലീസ് സ്റ്റേഷൻ വളപ്പിൽ അപകടകരമായി നിൽക്കുന്ന മരം ദുരന്ത നിവാരണ നിയമ പ്രകാരം മുറിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. സ്വകാര്യ വ്യക്തികളുടെ ഭൂമിയിലെ അപകടകരമായ മരങ്ങൾ മുറിച്ച് നീക്കാൻ ദുരന്ത നിവാരണ നിയമ പ്രകാരം ഉടമകൾക്ക് നോട്ടീസ് നൽകണം തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിലുണ്ടായി. അടിയന്തര സാഹചര്യത്തെ നേരിടാൻ 55 ക്യാമ്പുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് തഹസിൽദാർ അറിയിച്ചു. നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങളെ സംബന്ധിച്ച് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു. തഹസിൽദാർ എസ് കെ ശ്രീകുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മധുസൂദനൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു, മാവേലിക്കര നഗരസഭാധ്യക്ഷ ലളിത രവീന്ദ്രനാഥ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷീല രവീന്ദ്രൻ ഉണ്ണിത്താൻ, പ്രിയ വിനോദ്, എസ് ശോഭന, സി അനിത, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.







0 comments