സഹപാഠിക്ക് സൈക്കിൾ സമ്മാനിക്കാൻ പ്രവചനമത്സരം

കാർത്തികപ്പള്ളി
ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തെ ജീവകാരുണ്യ ദൗത്യമാക്കി മാറ്റുകയാണ് കാർത്തികപ്പള്ളി ഹോളി ട്രിനിറ്റി സ്‌കൂളിലെ കൊച്ചുകൂട്ടുകാരും അധ്യാപകരും. ട്രിനിറ്റി സോഷ്യൽ സർവീസ് യൂണിറ്റും സ്‌പോർട്സ് ക്ലബ്ബും ചേർന്ന് സ്‌കൂൾമുറ്റത്ത് ഫിഫ ലോകകപ്പ് 2026 പ്രവചനമത്സരം ഒരുക്കിയാണ് കാരുണ്യത്തിന്റെ ഗോൾവല നിറയ്‌ക്കുന്നത്. മത്സരത്തിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് സൈക്കിൾ വാങ്ങി സ്‌കൂളിലെ അർഹനായ വിദ്യാർഥിക്ക് സമ്മാനിക്കലാണ് ലക്ഷ്യം. സ്‌കേറ്റിങ് താരങ്ങൾ അണിനിരന്ന റാലി, ഷൂട്ട്ഔട്ട് മത്സരം തുടങ്ങിയവയോടെയാണ് തുടക്കം. പ്രിയ ടീമുകളുടെ ജഴ്സി അണിഞ്ഞ് അധ്യാപകരും വിദ്യാർഥികളും എത്തിയതോടെ സ്‌കൂൾമുറ്റം ഫുട്ബോൾ പോരാട്ടക്കളമായി. പ്രവചനകൗതുകത്തിനൊപ്പം സഹജീവിസ്‌നേഹവും കാരുണ്യബോധവും വളർത്തിയെടുക്കാനുള്ള അവസരമായാണിതിനെ കാണുന്നതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. മെസി, നെയ്‌മർ, റൊണാൾഡോ എന്നിവരുടെ ചിത്രങ്ങൾ പതിച്ചാണ് പ്രവചന ബോക്‌സുകൾ അലങ്കരിച്ചിരിക്കുന്നത്. ദിവസേന ഇപ്പോഴുള്ള മൂന്ന് കളികളുടെ ഫലം വിദ്യാർഥികൾക്ക് പ്രവചിക്കാം. ഒരെണ്ണത്തിന് ഒരുരൂപ വീതമാണ് സ്‌കൂൾ മുറ്റത്ത് ഒരുക്കിയ മണി ബോക്‌സിൽ ഇടേണ്ടത്. വിജയികൾക്ക് പുസ്‌തകങ്ങൾ സമ്മാനിക്കും. ലോകകപ്പ് കിരീടം ഏത് രാജ്യത്തിനെന്ന് പ്രവചിക്കാനുള്ള മത്സരവുമുണ്ട്.









0 comments