സഹായധനം സ്വീകരിച്ചു
ഓർമകളിൽ വിതുമ്പി രക്ഷിതാക്കൾ

അമ്പലപ്പുഴ
കണ്ണീരോർമയായി അകാലത്തിൽ പൊലിഞ്ഞ മെഡിക്കൽ വിദ്യാർഥികൾക്കുള്ള സഹായധനം അമ്മമാർ നിറകണ്ണുകളോടെ ഏറ്റുവാങ്ങി. ആലപ്പുഴ വണ്ടാനം ഗവ. ടി ഡി മെഡിക്കൽ കോളേജിലെ വിദ്യാർഥികളായിരുന്ന ആൽവിൻ ജോർജ്, ആയുഷ് ഷാജി എന്നിവരുടെ അമ്മമാരാണ് പൊന്നോമനകളുടെ ഓർമകളുമായി കോളേജ് ക്യാമ്പസിലെത്തി സഹായധനം ഏറ്റുവാങ്ങിയത്. കഴിഞ്ഞ ഡിസംബർ രണ്ടിന് രാത്രി 9.15ന് ദേശീയപാതയിൽ കളർകോട് ചങ്ങനാശേരി ജങ്ഷനിലുണ്ടായ വാഹനാപകടത്തിലാണ് മെഡിക്കൽ കോളേജിലെ ഒന്നാം വർഷ വിദ്യാർഥികളായ ആൽവിൻ ജോർജ്, ആയുഷ് ഷാജി, മുഹമ്മദ് ഇബ്രാഹിം, ദേവനന്ദ്, ശ്രീദീപ്, അബ്ദുൾ ജബ്ബാർ എന്നിവർ മരിച്ചത്. ഇവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന ആരോഗ്യ സർവകലാശാല അനുവദിച്ച ധനസഹായമാണ് കെെമാറിയത്. സർവകലാശാലയുടെ സ്റ്റുഡന്റ് ബെനവലന്റ് ഫണ്ടിൽനിന്നുള്ള ആദ്യ വിതരണമാണിത്. മരിച്ച രണ്ടു വിദ്യാർഥികളുടെ രക്ഷിതാക്കൾ ഇതിനായി അപേക്ഷിച്ചിരുന്നു. അഞ്ച് ലക്ഷം രുപ വീതമാണ് നൽകിയത്. ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ. മോഹനൻ കുന്നുമ്മലാണ് സഹായധനം കൈമാറിയത്. വേർപിരിഞ്ഞവരുടെ പ്രിയകൂട്ടുകാരും ധനസഹായ വിതരണത്തിന് സാക്ഷിയായി. മറ്റ് വിദ്യാർഥികളുടെ കുടുംബങ്ങൾക്കുള്ള ധനസഹായം പിന്നീട് കൈമാറും.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ് ഡോ. ജെസി അധ്യക്ഷയായി. ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. സി പി വിജയൻ, രജിസ്ട്രാർ പ്രൊഫ. ഡോ. ഗോപകുമാർ, മുൻ പ്രിൻസിപ്പൽ ഡോ. മിറിയം വർക്കി, പിടിഎ പ്രസിഡന്റ് സി ഗോപകുമാർ, യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിക്ക് എന്നിവർ സംസാരിച്ചു.










0 comments