കുടിശ്ശിക 45 കോടി
ദുരിതക്കയത്തിൽ നെൽക്കർഷകർ

ആലപ്പുഴ
വെള്ളപ്പൊക്കക്കെടുതിലായ കുട്ടനാടൻ കർഷകർക്ക് നെൽവില നൽകാതെ ബാങ്കുകളുടെ ഇരുട്ടടിയും. കൺസോർഷ്യത്തിലുള്ള എസ്ബിഐയും കനറ ബാങ്കും പേരിന് ഒരുദിവസം മാത്രമാണ് നെൽവില വിതരണംചെയ്‌തത്. 45 കോടിയോളം രൂപ ജില്ലയിൽ മാത്രം കുടിശ്ശികയാണ്. പുഞ്ചകൃഷിക്ക് വിളവെടുത്ത നെല്ലിന്റെ പണം നൽകുന്നത് ജൂലൈ 18 മുതൽ ബാങ്കുകൾ നിർത്തി. നെല്ലുവില നൽകേണ്ട കൺസോർഷ്യത്തിലുള്ള എസ്‌ബിഐ, കനറ ബാങ്കുകൾക്ക് സർക്കാർ പണം നൽകാത്തതാണ് കാരണം. പുഞ്ചകൃഷിവിളവെടുത്ത് നെൽകർഷകർ സപ്ലൈകോയ്‌ക്ക് നൽകി മാസങ്ങളായിട്ടും വില യഥാസമയം ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ കടുത്തവീഴ്‌ചയാണ് വരുത്തുന്നത്. കൺസോർഷ്യത്തിലെ കനറാ ബാങ്കുമായുള്ള കരാർ ഏപ്രിൽ 30നും എസ്‌ബിഐയുമായുള്ള കരാർ മേയ് 30നും അവസാനിച്ചിരുന്നു. എന്നാൽ യഥാസമയം കരാർ പുതുക്കുന്നതിന് സപ്ലൈകോ തയ്യാറാകാതിരുന്നത് പ്രതിസന്ധി വർധിപ്പിച്ചു. ബാങ്കുകളിൽനിന്ന് വായ്‌പയെടുത്തും വട്ടിപ്പലിശക്കാരോട് കടം വാങ്ങിയും കൃഷിയിറക്കിയ കർഷകരോട് കൊടുംവഞ്ചനയാണ് സംസ്ഥാന സർക്കാർ കാണിക്കുന്നത്. കാലാവസ്ഥാവ്യതിയാനവും മില്ലുകാരുടെ ചൂഷണവും കർഷകരെ ബുദ്ധിമുട്ടിക്കുകയാണ്. ഇപ്പോഴുണ്ടായ കനത്തമഴയും ദുരിതം വിതച്ചു. ഇത് കണക്കിലെടുത്ത് നെല്ലുവില എത്രയും വേഗം നൽകാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കറും സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും പ്രസ്‌താവനയിൽ പറഞ്ഞു.










0 comments