പച്ചക്കറി വിലയും കുതിക്കുന്നു
കാണുന്നതെല്ലാം വിറ്റ് സദ്യ ഉണ്ണേണ്ടിവരും


സ്വന്തം ലേഖകൻ
Published on Aug 15, 2026, 01:11 AM | 1 min read
ആലപ്പുഴ
ഓണക്കാലത്ത് അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്ക് പുറമെ പച്ചക്കറി വിലയും കുതിക്കുന്നു. രണ്ട് ദിവസത്തിനിടെ അഞ്ചുമുതൽ 50 രൂപ വരെ വിലകയറി. സെഞ്ച്വറി കുതിപ്പാണ് കാരറ്റ് നടത്തിയത്. 80 രൂപയായിരുന്ന കാരറ്റ് കിലോയ്‌ക്ക് നൂറ് കടന്നു. ചെറിയ ഉള്ളിയും 100 രൂപയോടടുത്തു. സവാളയും ഉരുളക്കിഴങ്ങും അര്‍ധസ്വെഞ്ചറിയിലേക്ക് കുതിക്കുകയാണ്. 30 രൂപയായിരുന്ന സവാള കിലോയ്‌ക്ക് 40 –45 രൂപയായി. ഉരുളക്കിഴങ്ങ് 50ന് അടുത്തായി. തക്കാളിയും 30 കടന്നു. ചെറുനാരങ്ങ 120 കടന്നു. വെളുത്തുള്ളി 250 രൂപവരെയായി. ഓണവിപണിയിലെ പ്രധാന താരങ്ങളായ ഏത്തക്കയ്‍ക്കും വില കൂടി. മേട്ടുപാളയം ഏത്തക്ക മൊത്തവിപണിയിൽ 65 രൂപയായി. വയനാടൻ ഏത്തക്കയ്‍ക്ക് 60 രൂപയാണ് മൊത്തവില. ഞാലിപ്പൂവന് 80, റോബസ്‌റ്റയ്‌ക്ക് 37 രൂപ. തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്‍ട്ര തുടങ്ങിയവിടങ്ങളിൽനിന്നാണ് ജില്ലയിലേക്ക് പച്ചക്കറികളെത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതിനൊപ്പം മഴയിൽ കൃഷിനാശം കൂടിയായതോടെ നാടൻ പച്ചക്കറികളുടെ ലഭ്യതയും കുറഞ്ഞു. ഓണമടുക്കുംതോറും വില കൂടിക്കൂടിവരികയാണെന്നും വ്യാപാരികള്‍ പറയുന്നു. അരി, വെളിച്ചണ്ണ, പഞ്ചസാര തുടങ്ങിയവയുടെ വിലയ്‍ക്കൊപ്പം പച്ചക്കറി വില കൂടിയിട്ടും സര്‍ക്കാര്‍ വിപണിയിൽ ഫലപ്രദമായി ഇടപെടുന്നില്ല. അരിക്ക് അഞ്ചുമുതൽ 20 രൂപ വരെ കൂടി. പഞ്ചസാരയ്‌ക്ക് രണ്ടര രൂപ കൂടി. വെളിച്ചെണ്ണവില 304 ആയി, ഓണമാകുമ്പോഴേക്ക് വില ഇനിയും വർധിക്കും. ഓണച്ചന്തകളും പച്ചക്കറിച്ചന്തകളും കൂടുതലായി തുടങ്ങി, ഇടപെട്ടില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും.










0 comments