'സ്‌കൂൾ ഠീക് കരോ' പ്രചാരണത്തിന് തുടക്കം
"ഇനി വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കാം" സര്‍ക്കാര്‍ വിദ്യാലയങ്ങൾ മെച്ചപ്പെടുത്തുക കാമ്പയിന് തുടക്കമിട്ട് സിജെപി

മുംബൈ: ജന്തര്‍മന്തര്‍ പ്രക്ഷോഭത്തിന് തുടര്‍ച്ചയായി സിജെപി നേതൃത്വത്തിൽ വിദ്യാര്‍ഥി പ്രക്ഷോഭകര്‍ ഏറ്റെടുത്ത സ്കൂൾ ഠീക് കരോ കാമ്പയിന് തുടക്കമായി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ ഹിംഗോളിയിലാണ് തുടക്കം. സിജെപി കൺവീനര്‍ അഭിജിത് ദീപ്കെ സന്തുക് പിംപ്രിയിലെ സ്വന്തം വിദ്യാലയത്തിൽ നിന്നാണ് പ്രചരാണത്തിന് തുടക്കമിട്ടത്.
ഇനി വിദ്യാഭ്യസത്തെ കുറിച്ച് പറയാം
ഇന്നത്തെ കാലത്ത് ഏറ്റവും പ്രധാനമായിട്ടുള്ളത് വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കലാണ്. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ ഒന്നും ചെയ്തിട്ടില്ല. ഇനി ഇതിൽ മാറ്റം ആവശ്യമാണ്. ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ഭരണാധികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ ജനങ്ങൾക്ക് കഴിയണം എന്ന് അഭിജിത് പറഞ്ഞു.
ഛത്രപതി സംഭാജിനഗറിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസിന്റെ നേതൃത്വത്തിൽ നടന്ന തിരംഗ റാലിയുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ കൂറ്റൻ ഫ്ലക്സുകൾക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. ബാനറുകളുടെ സ്രോതസ് എതാണെന്ന് ചോദിച്ചു. 50 അടി ഉയരമുള്ള ഇടിവെട്ട് ബോര്‍ഡുകളാണ്. ഇവയ്ക്ക് ചെലവഴിച്ച പണം വിദ്യാലയങ്ങൾ മെച്ചപ്പെടുത്താനായി സമാഹരിക്കാൻ കഴിഞ്ഞില്ലേ എന്ന് ചോദ്യമുയര്‍ത്തി.
വിവിധ സംസ്ഥാനങ്ങളിൽ പിന്നോക്കാവസ്ഥയിലുള്ള സര്‍ക്കാര്‍ വിദ്യാലയങ്ങൾ മെച്ചപ്പെടുത്താൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രചാരണം. ഇതിനായി രക്ഷിതാക്കളുടെ നേതൃത്വത്തിൽ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ടു. സ്കൂളുകളുടെ നിലവാരം ഉയര്‍ത്താനുളള ഉത്തരവാദിത്തം സര്‍പഞ്ചുമാര്‍ ഏറ്റെടുക്കണം എന്നും ആവശ്യപ്പെട്ടു.
"നമ്മൾ പുതിയ പാർലമെന്റും പ്രധാനമന്ത്രിക്ക് പുതിയ മന്ദിരവും നിർമ്മിച്ചു. എന്തുകൊണ്ടാണ് നമ്മുടെ ഗ്രാമങ്ങളിൽ പുതിയ സ്‌കൂളുകൾ നിർമ്മിക്കാൻ നമുക്ക് സാധിക്കാത്തത്? കർഷകരുടെയും തൊഴിലാളികളുടെയും മക്കളെ നമ്മൾ ഈ രാജ്യത്തിന്റെ ഭാവിയായി കരുതുന്നില്ലേ?"
വോട്ട് വേണമെങ്കിൽ വിദ്യാലയങ്ങൾ നന്നാക്കണം. മതം വെച്ചല്ല വിദ്യാഭ്യാസം അടിസ്ഥാനമാക്കിയാണ് ഭരണത്തെ വിലയിരുത്തേണ്ടത്. രാജ്യത്ത് ഏകദേശം 94000 സ്കൂളുകൾ പൂട്ടിപ്പോയിട്ടുണ്ട്. ഇതിനെതിരെയാണ് ജനവികാരം ഉയരേണ്ടത്. ഗ്രാമീണ മേഖലയിലെ കുട്ടികൾ ഇപ്പോഴും കിലോമീറ്ററുകൾ നടന്ന് വേണം സ്‌കൂളിലെത്താൻ. കുടിവെള്ളവും ശൗചാലയവും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും പലയിടത്തും ലഭ്യമല്ല. ഇതിനെല്ലാം ഉത്തരം നൽകാൻ അതത് പ്രദേശത്തെ ഭരണാധികാരികൾ തയാറാവണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു









0 comments