അരുണാചലിൽ മിന്നൽപ്രളയം: സൈനിക ക്യാമ്പ് ഒഴുകിപ്പോയി, അഞ്ചുപേരെ കാണാതായി, മണ്ണിടിഞ്ഞ് നാല് മരണം

ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും നാല് പേര്‍ മരിച്ചു. അഞ്ച് സൈനികരെ കാണാതായി. രണ്ടുപേരെ രക്ഷപെടുത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ദുരന്തത്തിന് ഇടയാക്കിയ സംഭവങ്ങൾ. ദിബാങ് വാലി ജില്ലയിൽ പാസു പാനി ആര്‍മി ക്യാമ്പിലാണ് സൈനികര്‍ക്ക് ജീവനഷ്ടം ഉണ്ടായത്.
മിന്നൽ പ്രളയത്തിൽ സൈനിക ക്യാമ്പിന്റെ അഞ്ചാം ഗ്രനേഡിയറിന്റെ രണ്ട് ഷെൽട്ടറുകൾ ഒന്നാകെ ഒഴുകിപ്പോയി. ഏഴ് സൈനികരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ രണ്ടുപേരെ രക്ഷപെടുത്തി. അഞ്ചുപേര്‍ക്കായി തെരച്ചിൽ തുടരുകയാണ്. ഐടിബിപി, ബിആര്‍ഒ പാരാമിലിട്ടറി സംഘങ്ങളും എസ്ഡിആര്‍എഫിന്റെ പ്രത്യേക സംഘവും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
റോഡ് നിര്‍മ്മാണത്തിനിടെ ഉരുൾപൊട്ടി
അപ്പര്‍ സുബൻസിരി ജില്ലയിൽ കിയോജാരിംഗ്- ബയാചിങ് റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് കനത്ത മഴയിൽ ഉരുൾപൊട്ടി. തൊഴിലാളികളായ തടു ബാക്കി, താജി റായ്, മാര്‍ക്കോഷ് ബസുമതാരി, ബാബുൽ അലി എന്നിവര്‍ മണ്ണിനടിയിൽപ്പെട്ട് മരിച്ചു. ഇവരിൽ ബാബുൽ അലിയുടെ മൃതദേഹം കണ്ടെടുത്തു. പ്രതികൂല കാലാവസ്ഥ കാരണം തെരച്ചിലും രക്ഷാ പ്രവര്‍ത്തനവും തടസപ്പെട്ട സാഹര്യമാണ് റിപ്പോര്‍ട് ചെയ്യുന്നത്. സംസ്ഥാനത്ത് പരക്കെ കനത്ത മഴയും ദുരിതങ്ങളും തുടരുകയാണ്.









0 comments