21ന് നടത്താനിരുന്ന എട്ടാം ക്ലാസിലെ പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് 21ന് നടത്താനിരുന്ന ഓണപ്പരീക്ഷ മാറ്റി. എട്ടാംക്ലാസിലെ പരീക്ഷയാണ് വെള്ളിയാഴ്ച നടത്താനിരുന്നത്. 21നാണ് സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടക്കുക. ഓണാഘോഷത്തിനിടെ പരീക്ഷ നിശ്ചയിച്ചതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. 21ലെ പരീക്ഷ മാറ്റി കുട്ടികൾക്ക് ഓണാഘോഷത്തിന് അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ടിഎ വീണ്ടും വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. മാറ്റിവച്ച പരീക്ഷ സെപ്തംബർ 1ന് നടക്കും.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ഓണപ്പരീക്ഷയ്ക്ക് തുടക്കമായത്. എൽപി വിഭാഗം പരീക്ഷകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. 20ന് പരീക്ഷ തീരും. 21ന് ഓണാഘോഷത്തോടെ സ്കൂള്‍ അടയ്‌ക്കും. ഹയർ സെക്കൻഡറി വിദ്യാർഥികൾക്കും പരീക്ഷക്ക് ശേഷം 21ന് ഓണാവധി തുടങ്ങും.
യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന ശേഷമുള്ള ആദ്യ ഓണത്തിനുതന്നെയാണ് പൊതുവിദ്യാലയങ്ങളിലെ ആഘോഷവിലക്കേർപ്പെടുത്തിയത്. ഓണാവധിക്ക് സ്‌കൂളടയ്‌ക്കുന്ന 21ന് പരീക്ഷവച്ചാണ് ഓണാഘോഷം തടഞ്ഞത്. വ്യാപക പ്രതിഷേധമുയർന്നതോടെ സർക്കാർ പരീക്ഷ മാറ്റാൻ നിർബന്ധിതരാവുകയായിരുന്നു.
ടൈംടേബിൾ സംബന്ധിച്ച് ചേർന്ന ക്യൂഐപി യോഗത്തിൽ മുസ്ലിംലീഗിന്റെയും കോൺഗ്രസിന്റെയും സംഘടനകൾ മൗനംപാലിച്ചപ്പോൾ ഭൂരിപക്ഷം സംഘടനകളും ഓണാഘോഷം മുടക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. 21ലെ പരീക്ഷ ഓണത്തിനുശേഷം നടത്തുന്നതിനോട് എതിർപ്പില്ല. മുമ്പും അങ്ങനെ നടത്തിയിട്ടുണ്ട്. ഇക്കുറി കായികപരീക്ഷ ഓണത്തിനുശേഷമാണ്. അതിനൊപ്പം ഒരു പരീക്ഷകൂടി നടത്താമെങ്കിലും സർക്കാർ സന്നദ്ധത അറിയിച്ചിരുന്നില്ല.










0 comments