ഇക്കുറി ആഘോഷങ്ങളില്ലാത്ത പ്രവേശനോത്സവം
ഇനി സ്‌കൂൾ വൈബ്

വർണക്കൂട്... പുതിയ അധ്യയനവർഷത്തിലേക്ക് ചുവടുവയ്‌ക്കുന്ന കുരുന്നുകളെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഒന്നാംക്ലാസിലേക്ക് എത്തുന്ന കൊച്ചുകൂട്ടുകാരെ സ്വീകരിക്കാൻ ക്ലാസ്‌മുറികൾ ആകർഷകമാക്കുന്ന തിരക്കിലാണ് അധ്യാപകർ. വർണക്കടലാസുകളിൽ തീർത്ത പൂക്കളും ചിത്രശലഭങ്ങളും ‘വെൽക്കം' ബോർഡുകളുമായി കുട്ടികൾക്ക് മനോഹരമായൊരു ദിനം സമ്മാനിക്കാൻ അവസാനഘട്ട ഒരുക്കത്തിലാണിവർ. ആലപ്പുഴ മുല്ലയ്‌ക്കൽ സിഎംഎസ് എൽപി സ്‌കൂളിൽനിന്നാണ് ദൃശ്യം ഫോട്ടോ: കെ എസ് ആനന്ദ്
സ്വന്തംലേഖകൻ
ആലപ്പുഴ
പുത്തനുടുപ്പും ബാഗും കുടയുമെല്ലാം റെഡി. ദേ സ്‌കൂൾ തുറക്കുന്നു. കളിചിരികളുടെ അവധിക്കാലത്തിന് വിട. കുട്ടികളെ വരവേൽക്കാൻ സ്‌കൂളും അധ്യാപകരും തയ്യാർ. തിങ്കളാഴ്‌ച സ്‌കൂളുകളിൽ പ്രവേശനോത്സവത്തിന്റെ ആഹ്ലാദച്ചിരികളും ആദ്യവരവിന്റെ ചിണുങ്ങലുകളുമാകും. ജില്ലാ പ്രവേശനോത്സവം ചാരമംഗലം ഗവ. ഹൈസ്‌കൂളിൽ പി പ്രസാദ് എംഎൽഎ ഉദ്‌ഘാടനംചെയ്യും. ഏറെ വർഷങ്ങൾക്കുശേഷം ഇക്കുറി ആഘോഷങ്ങളില്ലാത്ത പ്രവേശനോത്സവമാണ്. പലയിടങ്ങളിലും ഒരുക്കം പൂർത്തിയായില്ല. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ ആശയക്കുഴപ്പവും സ്‌കൂൾപരിസരം ശുചീകരിക്കാൻ സർക്കാരിൽനിന്ന് കൃത്യസമയത്ത് നിർദേശങ്ങൾ ലഭിക്കാത്തതും പ്രതിസന്ധിയായി. എൽഡിഎഫ് സർക്കാർ അച്ചടിച്ചുവച്ച പുസ്‌തകങ്ങളും യൂണിഫോമുകളും ഇതിനോടകം കുട്ടികളുടെ കൈകളിലെത്തി. പുതിയ കൂട്ടുകാരുടെയും അധ്യാപകരുടെയും പ്രിയപ്പെട്ടവരാകാൻ ഒന്നാം ക്ലാസുകാരും തയ്യാറായി. പത്തും പന്ത്രണ്ടും വിജയിച്ചുകയറിയവർ പുതിയ കാൽവയ്‌പ്പിന് തയ്യാറാകുന്നു. സ്‌കൂൾ തുറപ്പിനെ വരവേറ്റ് ആഴ്‌ചകൾക്കുമുമ്പേ വിപണികൾ സജീവമായി. ബാഗ്, കുട, പേന, നോട്ടുബുക്കുകൾ, ഇൻസ്ട്രുമെന്റ് ബോക്‌സ്, ചോറ്റുപാത്രം, കുപ്പി എന്നിങ്ങനെ ആവശ്യമായതെല്ലാം വീടുകളിലെത്തി. തുടരുമോ സ്‌മാർട്ട്‌നെസ് സർക്കാർ സ്‌കൂളുകളിൽ നൽകിയിരുന്നത് ഫ്രൈഡ്റൈസ്, വെജ് ബിരിയാണി, ലെമൺ റൈസ്, ഇലയട, അവിൽ കുതിര്‍ത്തത്, റാഗി ബോൾസ്... തുടങ്ങിയവ. പോഷകങ്ങളാൽ വിഭവസമൃദ്ധമായിരുന്നു ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ഭക്ഷണപ്പുരകൾ. 2025ലാണ് സംസ്ഥാന സർക്കാരിന്റെ പുതുക്കിയ മെനുപ്രകാരം സ്‌കൂളുകളിൽ ഭക്ഷണം വിളമ്പിയത്. എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കെ എല്ലാ വർഷവും കൃത്യമായി പാപുസ്‌തകവും യൂണിഫോമും വിതരണം ചെയ്‌തിട്ടുണ്ട്. എന്നാൽ, വരുംവർഷങ്ങളിൽ ഇവ കൃത്യമായി നടക്കുമോയെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും.










0 comments