മെഡിക്കൽ ക്യാമ്പും പോഷകാഹാര കിറ്റ് വിതരണവും ഇന്ന്
അച്ചൻകോവിലിന്റെ "കൂടെ'ഡിവൈഎഫ്‌ഐ


സ്വന്തം ലേഖകൻ
Published on Jul 19, 2026, 01:41 AM | 1 min read
കൊല്ലം
അച്ചൻകോവിൽ ഉന്നതിയിലെ ആദിവാസികൾക്ക് സാന്ത്വനവുമായി ജില്ലയിലെ യുവജനങ്ങൾ ഞായറാഴ്‌ച ഒത്തുചേരും. ഭക്ഷണവും പോഷകാഹാരക്കിറ്റും മരുന്നു വിതരണവും വിദഗ്ധ ഡോക്‌ടർമാരുടെ നേത്യത്വത്തിൽ രോഗനിർണയ പരിശോധനകളും നടത്തും. വിവിധ സാംസ്‌കാരിക കലാ പരിപാടികൾ അരങ്ങേറും. ‘കൂടെ’ എന്ന പേരിൽ ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റിയാണ് ഉന്നതിയിൽ നന്മയുടെ കവചമാകുന്നത്. രാവിലെ ഒന്പതിന് ക്യാമ്പ് ആരംഭിക്കും. എൻ എസ് ആശുപത്രിയിൽ നിന്നുള്ള പീഡിയാട്രിക്, ജനറൽ മെഡിസിൻ, ഗൈനക്കോളജി ഡോക്‌ടർമാരുടെ സേവനം മെഡിക്കൽ ക്യാമ്പിലുണ്ടാകും. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺബാബു ഉദ്‌ഘാടനംചെയ്യും. കേന്ദ്രകമ്മിറ്റി അംഗം ചിന്താജെറോം പോഷകാഹാരക്കിറ്റ് വിതരണംചെയ്യും. അച്ചൻകോവിൽ ഉന്നതിയിൽ ഭാരക്കുറവോടെ ജനിച്ച ഇരട്ടക്കുഞ്ഞുങ്ങളെ പോറ്റാൻ മാർഗമില്ലാതെ മുലപ്പാലിന് പകരം തണുപ്പിച്ച വെള്ളം കൊടുക്കണ്ടി വന്നിരുന്നു. പൂർണ വളർച്ചയെത്താതെ ജനിച്ച കുഞ്ഞുങ്ങൾ എസ്‌എടി ആശുപത്രിയിൽ മൂന്നാഴ്‌ച ഐസിയുവിലായിരുന്നു. വിവരമറിഞ്ഞശേഷം ശക്തമായ ഇടപെടലുണ്ടാകുമെന്ന് മന്ത്രിയുടെ പ്രഖ്യാപനം വന്നെങ്കിലും ഒന്നും നടന്നില്ല. ഇൗ സാഹചര്യത്തിൽ ജീവിതദുരിതം തുടരുന്ന അച്ചൻകോവിലിന് സാന്ത്വനമേകാൻ മുന്നിട്ടിറങ്ങുകയാണ് ഡിവൈഎഫ്‌ഐ. എല്ലാ ഉന്നതികളിലും കടുത്ത ജീവിതപ്രയാസവും വറുതിയുമാണ് ഇപ്പോൾ. ജൂണിൽ വിതരണം തുടങ്ങേണ്ട മഴക്കാലക്കിറ്റ് യഥാസമയം ലഭിച്ചില്ല. മഴ എത്തിയതോടെ വനമേഖലകളെ ആശ്രയിച്ചിരുന്ന ഉപജീവനമാർഗങ്ങൾ തടസ്സപ്പെട്ടു. പുറംജോലികൾ മുടങ്ങി. ഭക്ഷ്യധാന്യക്കിറ്റ് കിട്ടാതെവന്നത് ഉന്നതികളെ ദുരിതത്തിലാക്കി. ഗർഭിണികൾക്കുള്ള ജനനി ജന്മരക്ഷാ പദ്ധതി മുടങ്ങി. ഉന്നതികളിൽനിന്നു കുട്ടികളെ സ്‌കൂളിൽ എത്തിക്കാനുള്ള വിദ്യാവാഹിനി പദ്ധതിയും മുടങ്ങുന്ന സ്ഥിതിയാണ്. ബോണ്ടുവച്ച വീടുകളുടെ നിർമാണം പ്രതിസന്ധിയിലായി. മിശ്രവിവാഹിതർക്കുള്ള സഹായം നിലച്ചു. ഉന്നതികൾക്കുനേരെ മുഖം തിരിക്കുന്ന സർക്കാർ നിലപാടിനെതിരെ പ്രക്ഷോഭം ശക്തമാക്കുകയാണ് ഡിവൈഎഫ്‌ഐ.









0 comments