122 പത്രിക, 53 സ്ഥാനാർഥികൾ ഇന്ന് ചിത്രം തെളിയും

ആലപ്പുഴ
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്‌ച അവസാനിക്കുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിയും. സൂക്ഷ്‌മപരിശോധനയ്‌ക്കുശേഷം ഒമ്പതു മണ്ഡലത്തിലായി 53 സ്ഥാനാർഥികളുടെ പത്രിക അംഗീകരിച്ചു. വ്യാഴം പകൽ മൂന്നുവരെ പത്രിക പിൻവലിക്കാം. അതിനുശേഷമാകും അന്തിമചിത്രം വ്യക്തമാകുന്നത്. അംഗീകൃത രാഷ്ട്രീയപാർടി സ്ഥാനാർഥികൾക്ക് പാർടി ചിഹ്നങ്ങളും സ്വതന്ത്ര സ്ഥാനാർഥികൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ നിശ്‌ചയ പട്ടികയിലെ ചിഹ്നങ്ങളും നൽകും. ജില്ലയിൽ ആകെ 69 സ്ഥാനാർഥികളുടെതായി 122 പത്രികയാണ് ലഭിച്ചത്. കുട്ടനാട് മണ്ഡലത്തിലാണ് കൂടുതൽ സ്ഥാനാർഥികൾ, 10 എണ്ണം. അമ്പലപ്പുഴ, കായംകുളം, മാവേലിക്കര ചെങ്ങന്നൂർ മണ്ഡലങ്ങളിലാണ് കുറവ്, നാല്. 16 സ്ഥാനാർഥികളുടെ പത്രിക തള്ളി. 2021ൽ ജില്ലയിൽ ആകെ മത്സരിച്ചത് 60 സ്ഥാനാർഥികളായിരുന്നു. അരൂരിൽ ഒമ്പത് സ്ഥാനാർഥികളാണ് പത്രിക നൽകിയത്. സൂക്ഷ്‌മ പരിശോധനയിൽ രണ്ടെണ്ണം തള്ളി. ഏഴ് പേരുടെ അംഗീകരിച്ചു. ചേർത്തലയിൽ 10 സ്ഥാനാർഥികളുടേ പത്രികയിൽ രണ്ടുപേരുടേത് തള്ളി. എട്ട് സ്ഥാനാർഥികളാണ് മത്സരരംഗത്ത്. ആലപ്പുഴയിൽ ഏഴുപേരിൽ ഒരെണ്ണം തള്ളി. ആറ് സ്ഥാനാർഥികളുടേത് അംഗീകരിച്ചു. അമ്പലപ്പുഴയിൽ ആറ് സ്ഥാനാർഥികളിൽ രണ്ടെണ്ണം തള്ളി. നാല് സ്ഥാനാർഥികളാണ് മത്സരത്തിന്. കുട്ടനാട്ടിൽ 10 പേരുടെയും പത്രിക അംഗീകരിച്ചു. ഹരിപ്പാട് 10 സ്ഥാനാർഥികളിൽ നാലെണ്ണം തള്ളി. ആറ് സ്ഥാനാർഥികൾ അംഗീകരിക്കപ്പെട്ടു. കായംകുളത്ത് അഞ്ചിൽ ഒരെണ്ണം തള്ളി, നാലുപേരുടെ അംഗീകരിച്ചു. മാവേലിക്കരയിലും ചെങ്ങന്നൂരിലും ആറുപേരുടെ പത്രികയിൽ നാലുപേരുടെ അംഗീകരിച്ചു. രണ്ടുപേരുടെ തള്ളി.










0 comments