ഇനി പ്രളയത്തിലും യാത്ര മുടങ്ങില്ല

എ സി റോഡ്, പടഹാരം പാലം എന്നിവയുടെ ഉദ്ഘാടനവും, കുട്ടനാട് കുടിവെള്ള പദ്ധതി, കാവാലം തട്ടാശേരി പാലം, വീയപുരം മുളക്കാൻതുരുത്തി റോഡ് എന്നിവയുടെ നിർമാണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നു
മങ്കൊമ്പ്
ഇനി പ്രളയത്തിലും യാത്ര മുടങ്ങില്ല. കുട്ടനാടിന്റെ അതിജീവനത്തിന് ആലപ്പുഴ–ചങ്ങനാശേരി എസി റോഡ് കരുത്താകും. വെള്ളപ്പൊക്കത്തിലും പ്രളയത്തിലും ദിവസങ്ങളോളം ഗതാഗതം തടസപ്പെടാറുള്ള എസി റോഡിലെ വെള്ളക്കെട്ടിനാണ് എൽഡിഎഫ് സർക്കാർ തടയിട്ടത്. മഹാപ്രളയത്തിൽ എസി റോഡ് പൂർണമായി മുങ്ങിയതോടെ കുട്ടനാട്ടിലെ രക്ഷാപ്രവർത്തനത്തിനും തടസം നേരിട്ടിരുന്നു. ബോട്ടിലും വള്ളത്തിലുമാണ് ആളുകളെ ആലപ്പുഴയിലും ചങ്ങനാശേരിയിലും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിച്ചത്. ആലപ്പുഴ മുതൽ ചങ്ങനാശേരി വരെയുള്ള 24.164 കിലോ മീറ്ററിൽ പ്രളയകാലത്തും ഇനി യാത്ര മുടങ്ങില്ല. ഏറ്റം കൊണ്ടാൽ പോലും വെള്ളം കയറിയിരുന്ന റോഡിന്റെ പലഭാഗങ്ങളും ഉയർത്തി. ഒരു മീറ്ററിൽ കൂടുതൽ ഉയർത്തേണ്ട ഇടങ്ങളിൽ മേൽപ്പാലങ്ങൾ നിർമിച്ചു. 2018ലെ പ്രളയത്തിൽ തകർന്ന പൊതുമരാമത്ത് റോഡുകൾ കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കും വിധം പുനർ നിർമിക്കുന്നതിന് റീ ബിൽഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയിൽ ലോകബാങ്കിന്റെ ധനസഹായത്തോടെ കെഎസ്ടിപി നടപ്പിലാക്കിയ പ്രധാനപദ്ധതിയാണ് എസി റോഡ്. 752 കോടിയാണ് നിർമാണ ചെലവ്. അമ്പലപ്പുഴ, കുട്ടനാട്, ചങ്ങനാശേരി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നു. 10 മീറ്റർ വീതിയുള്ള റോഡിന് ഇരുവശവും ടൈൽ പാകിയ നടപ്പാത, ഓട, വലത് വശത്ത് യൂട്ടിലിറ്റി ഡക്ട്, നാല് വലിയ പാലങ്ങൾ, 14 ചെറിയ പാലങ്ങൾ, അഞ്ച് ഫ്ലൈ ഓവറുകൾ, മൂന്ന് കോസ്‌വേകൾ, 73 കലുങ്കുകൾ എന്നിവയുണ്ട്. കാൽനട യാത്രക്കാർക്കായി കൈവരികൾ, കനാലും പാടവും ഉള്ളയിടങ്ങളിൽ സുരക്ഷാ ബാരിയർ എന്നിവയുമായി ബിഎം ആൻഡ് ബിസി രീതിയിലാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത്. 48 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, തെരുവ് വിളക്കുകൾ, ദിശാ ബോർഡുകൾ, സൂചനാ ബോർഡുകൾ എന്നിവയുമുണ്ട്.










0 comments