ad
Deshabhimani

മണൽക്കൊള്ളക്കാരോടും ‘നോ കോംപ്രമൈസ്’

ഖനനം തുടർന്നാൽ വീണ്ടും വരും സമരരീതി ഇതായിരിക്കില്ല

2018-ലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃപ്പെരുന്തുറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍  വി എസ് അച്യുതാനന്ദന്‍  പങ്കെടുത്തപ്പോള്‍

2018-ലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃപ്പെരുന്തുറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ വി എസ് അച്യുതാനന്ദന്‍ പങ്കെടുത്തപ്പോള്‍

avatar
കെ സുരേഷ്കുമാര്‍

Published on Jul 22, 2025, 11:58 PM | 1 min read

മാന്നാര്‍
‘പൊലീസ് നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ഇനിയും ഞാന്‍ വരും... അന്ന് സമരരീതി ഇതായിരിക്കില്ല’ മണ്ണിനും മനുഷ്യനും കാവലായ വി എസിന്റെ ആ പ്രഖ്യാപനത്തിലാണ് ബുധനൂരെന്ന നാടിന്റെ നിലമുറച്ചത്. ഗ്രാമത്തെയാകെ ഇല്ലാതാക്കാൻ കഴിയുമായിരുന്ന അനധികൃത മണൽഖനനത്തിനെതിരെ വി എസ് നടത്തിയ ശക്തമായ ഇടപെടൽ എന്നും ഓർക്കുന്നു ബുധനൂർ നിവാസികൾ. 20 വർഷം മുമ്പാണ് സംഭവം. ബുധനൂർ, എണ്ണയ്ക്കാട് പ്രദേശങ്ങളിലെ പാടശേഖരങ്ങൾ കുഴിച്ച് അനധികൃത മണൽഖനനം വ്യാപകമായി. ദിവസേന മണലുമായിപ്പോയത് നൂറുകണക്കിന് ലോറികൾ. യന്ത്രങ്ങളാൽ 20 അടി താഴ്ചയിൽവരെ അപകടകരമായ ഖനനം. ടിപ്പറുകൾ ചെല്ലാത്തിടത്ത് വള്ളങ്ങളിലും മണൽനിറച്ച് ഖനനം തകൃതി. അനധികൃത ഖനനത്തിനെതിരെ സിപിഐ എം സമരം ഏറ്റെടുത്തു. പ്രതിപക്ഷനേതാവായിരുന്ന വി എസ് 2004 ആഗസ്ത് 16ന് സമരമുഖത്തേക്ക്. എണ്ണയ്ക്കാടെത്തി പ്രധാന മണൽഖനന പാടശേഖരങ്ങൾ സന്ദർശിച്ചു. ബഹുജനറാലിയായാണ് ബുധനൂരിൽനിന്ന് എണ്ണയ്ക്കാട് ഖനനപ്രദേശത്തേക്ക് വി എസ് എത്തിയത്. വി എസ് നയിച്ച റാലി സമരാവേശം ഇരട്ടിയാക്കി. അനധികൃതഖനനത്തിന് ഉപയോഗിച്ച പത്തോളം വള്ളങ്ങൾ സമരക്കാർ പിടിച്ചു. റാലിയുമായി മുന്നോട്ട് പോകരുതെന്ന് പൊലീസ് അഭ്യർഥിച്ചു. പാടശേഖരങ്ങളിൽനിന്ന് ഒരു തരിമണൽ പോലും ഇനി വാരില്ലെന്ന ഉറപ്പ് നൽകണമെന്നായി വി എസ്. മണൽ വാരാൻ അനുവദിക്കില്ലെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് വി എസ് ശാന്തനായത്. റാലിയെ അവസാനിപ്പിച്ച് വി എസ് ഒന്നുകൂടി ഓർമിപ്പിച്ചു ‘ഉറപ്പ് പാലിച്ചില്ലെങ്കിൽ ഇനിയും ഞാന്‍ വരും, അന്ന് സമരരീതി ഇതായിരിക്കില്ല’. പൊലീസ് നടപടി ശക്തമാക്കി. ഖനനം പൂർണമായും ഇല്ലാതാക്കി. 2018ലെ ഉപതെരഞ്ഞെടുപ്പിലും 2021ലെ പൊതുതെരഞ്ഞെടുപ്പിലും ചെങ്ങന്നൂർ മണ്ഡലത്തിൽ കൺവൻഷനുകൾ ഉദ്ഘാടനംചെയ്യാനും വി എസ് എത്തി. ചെന്നിത്തല തൃപ്പെരുന്തുറ ഭാഗത്ത് സംഘടിപ്പിച്ച പൊതുയോഗത്തിൽ വി എസ് പങ്കെടുത്ത് സംസാരിക്കുകയുംചെയ്തു. ചെന്നിത്തലയിലെ ധീരരക്തസാക്ഷി എം അച്യുതകുറുപ്പിന്റെ രക്തസാക്ഷി അനുസ്മരണ സമ്മേളനം അന്നത്തെ പാർടി സംസ്ഥാന സെക്രട്ടറിയായിരുന്ന വി എസാണ് ഉദ്ഘാടനംചെയ്തത്. 2015ൽ മാന്നാറിലെ ദേശാഭിമാനി സ്വയംസഹായ സംഘം ‘സഹോദരിക്ക് ഒരു കൈത്താങ്ങ്’ പദ്ധതിയിൽ നിർമിച്ച വീടിന്റെ താക്കോൽ കൈമാറിയതും വി എസ് ആയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home