810 കോടിയുടെ പദ്ധതികൾ
പുതിയ കുട്ടനാട്

മങ്കൊമ്പ്
കേരളത്തിന്റെ സമഗ്ര വികസനത്തിൽ കുട്ടനാടൻ ജനതയോടുള്ള പ്രതിബദ്ധത തെളിയിക്കുന്നതാണ് എൽഡിഎഫ് സർക്കാരിന്റെ കരുതൽ. മുഖ്യമന്ത്രി നാടിന് സമർപ്പിച്ച 752 കോടിയുടെ എസി റോഡ്, കിഫ്‌ബിയിൽ 65.5 കോടിയുടെ പടഹാരം പാലം എന്നിവ കൂടാതെ നിർമാണ ഉദ്‌ഘാടനം നടത്തിയ വിവിധ പദ്ധതികൾ കുട്ടനാടിന്റെ വികസനത്തിന് കുതിപ്പേകും. 2016-–17 ലെ ബജറ്റിൽ ഉൾപ്പെടുത്തി കിഫ്‌ബി സഹായത്തോടെ 63 കോടി ചെലവഴിച്ച് പമ്പാ നദിക്ക് കുറുകെ നിർമിക്കുന്ന തട്ടാശേരി പാലം കാവാലം–തട്ടാശേരി കരകളെ തമ്മിൽ ബന്ധിപ്പിക്കും. എസി റോഡിൽനിന്ന് ചങ്ങനാശേരി വഴിയല്ലാതെ കോട്ടയത്ത് എത്തുന്നതിന് പാലം സഹായിക്കും. ജങ്കാറിനെ മാത്രം ആശ്രയിച്ചിരുന്ന പ്രദേശവാസികൾക്ക് പാലം ഉപകാരപ്രദമാണ്. റീബിൽഡ് കേരളപദ്ധതിയിൽ 132 കോടി വകയിരുത്തി കെഎസ്ടിപി മുഖേന നിർമാണം നടത്തുന്ന വീയപുരം–മുളയ്‌ക്കാന്തുരുത്തി റോഡ് കുട്ടനാടിന് പുതിയ വേഗം നൽകും. 21 കിലോമീറ്ററാണ് ആകെ നീളം. വീയപുരം, എടത്വ, രാമങ്കരി, വെളിയനാട്, കാവാലം, നീലംപേരൂർ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡ് ചങ്ങനാശേരി തുരുത്തിയിൽ അവസാനിക്കുന്നു. പുളിങ്കുന്നിലെ താലൂക്ക് ആശുപത്രി ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. കിഫ്ബിയിൽ 106.43 കോടി ചെലവഴിച്ച് ആറുനിലകളിൽ 10,275 ച. മീറ്റർ വിസ്തീർണത്തിലാണ് ആശുപത്രി ഒരുങ്ങുന്നത്. ജനറൽ വാർഡുകളിലും ഐസൊലേഷൻ വാർഡുകളിലും ഉൾപ്പെടെ 83 കിടക്കകളുണ്ട്.










0 comments