കൈനകരിയുടെ വിജയപ്രതീക്ഷകൾ

യുബിസി കെെനകരി എഫ്‌സി വീയപുരം ചുണ്ടനിൽ പരിശീലനത്തിൽ
തകഴി
തുടർച്ചയായുള്ള പരാജയങ്ങൾ, അപ്രതീക്ഷിത തിരിച്ചടികൾ. ഒരു സീസൺ മാറി നിൽക്കാം. പിന്നീട് തിരിച്ചുവരാം. ഇക്കുറി യുബിസിയുടെ തീരുമാനം അങ്ങനെയാണ്. എന്നാൽ കുട്ടനാടിന്റെ തുഴക്കരുത്തിന് ഒരു വള്ളംകളിക്കാലം മാറി നിൽക്കുക കഴിയാത്ത കാര്യമാണ്. 12 തവണ നെഹ്‌റുട്രോഫി, ഒരു ക്ലബിനും എത്തിപ്പിടിക്കാനാകാത്ത നേട്ടം. വെള്ളിക്കിരീടത്തോടുള്ള മോഹത്തിന് കൈനകരിക്കാർക്ക് അവസാനമില്ല. പുന്നമടയിലെത്തണം, കപ്പടിക്കണം. ഇക്കുറി യുബിസി എഫ്‌സിക്ക് ഒറ്റലക്ഷ്യം മാത്രം. തലയുയർത്തണം. കൈനകരിയുടെ സ്വപ്നത്തിലേക്ക് നയിക്കാൻ പരിചയസമ്പന്നനായ വക്കച്ചൻ തേവർകാടുണ്ട് ലീഡിങ് ക്യാപ്റ്റന്റെ റോളിൽ. പി ആർ പത്മകുമാറാണ് ക്യാപ്റ്റൻ, ചക്കംങ്കരി ക്ഷേത്രത്തിന് സമീപത്തെ ക്യാമ്പിൽ 100 താരങ്ങളുണ്ട്. 25 പേർ അതിഥി താരങ്ങളാണ്. രാവിലെയും വൈകിട്ടും പരിശീലനമുണ്ട്. ..... ആണ് പരിശീലകൻ. പി എസ് ശ്യാമാണ് ഒന്നാം തുഴയിൽ. സൈജോപ്പൻ ഐസക് മംഗലശ്ശേരി ഒന്നാം പങ്കായത്തിലും. വീയപുരമെന്ന അപ്പർകുട്ടനാടൻ ഗ്രാമത്തിന്റെ ഒത്തൊരുമയിൽ പിറന്ന വീയപുരം ചുണ്ടൻ 2019ൽ ആണ് നീരണിയുന്നത്. കോഴിമുക്ക് സാബു നാരായണൻ ആചാരിയാണ് നിർമിച്ചത്. 2022 നെഹ്‌റുട്രോഫിയിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ കരുത്തിൽ മൂന്നാമതായി. 2023ൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിലൂടെ നെഹ്‌റുട്രോഫി നേടി. 2024 വിബിസിയിലൂടെ കൈനകരിയിലെത്തേണ്ട നെഹ്‌റുട്രോഫി നഷ്‌ടമായത് മൈക്രോ സെക്കൻഡുകൾക്കാണ്.










0 comments