യുജിസി അനുമതി ലഭിച്ചിട്ടും നടപടിയില്ല
ഓൺലൈൻ എംബിഎ ആരംഭിക്കാതെ കലിക്കറ്റ്

തേഞ്ഞിപ്പലം
യുജിസി അനുമതി ലഭിച്ചിട്ടും ഓൺലൈൻ എംബിഎ കോഴ്‌സ് ആരംഭിക്കാതെ കലിക്കറ്റ് സർവകലാശാല. സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനാണ് കോഴ്സ് ആരംഭിക്കാത്തതെന്നാണ് ആക്ഷേപം. ഇൗ വർഷം സെന്റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എജ്യൂക്കേഷനുകീഴിൽ ബികോം, എംഎ അറബിക്, എംകോം, എംബിഎ കോഴ്സുകൾ ആരംഭിക്കാനാണ് അനുമതി തേടിയത്. ഇതിൽ ബികോം ഒഴികെയുള്ള കോഴ്സുകൾക്ക് യുജിസി അനുമതി ലഭിച്ചു. എന്നാൽ അഡ്‌മിഷൻ ആരംഭിച്ചപ്പോൾ എംബിഎ കോഴ്സിനെമാത്രം മാറ്റിനിർത്തി. ജൂലൈ രണ്ടിനാണ് കോഴ്സിന് യുജിസി അനുമതി നൽകിയത്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും ഇതിനുള്ള അധ്യാപക നിയമനംപോലും സർവകലാശാല പൂർത്തീകരിച്ചില്ല.
അധ്യായനം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞ് പഠന വിഭാഗങ്ങളിലെ അതിഥി അധ്യാപകരെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കാൻ കാണിച്ച താല്‍പ്പര്യം ഇതിൽ കാണിക്കാത്തതും ദുരൂഹത ഉയർത്തുന്നു. സെപ്തംബർ 15നകം പ്രവേശനം പൂർത്തീകരിക്കണമെന്നാണ് യുജിസി നിബന്ധന. എംബിഎ കോഴ്സിന് 500 വിദ്യാർഥികളെവരെ ചേർക്കാം. കോഴ്‌സ് ആരംഭിക്കാത്തതിന് ഒരു വിശദീകരണവും സർവകലാശാല നൽകിയിട്ടില്ല.










0 comments