print edition 2 സർക്കാർ, 2 സമീപനം: ദുരന്തബാധിതർക്ക് ദുരിതഓണം

തിരുവനന്തപുരം: കാലവർഷക്കെടുതിയിൽ സർവതും നഷ്ടപ്പെട്ട മനുഷ്യരെ കൈയ്യൊഴിഞ്ഞ് യുഡിഎഫ് സർക്കാർ. കടലിൽ കാണാതായ മൂന്നുപേർക്കായുള്ള തിരച്ചിൽ തുടരുമെന്ന് പറഞ്ഞെങ്കിലും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ല. ദുരിതത്തിൽപ്പെട്ടവരുടെ കുടുംബങ്ങളുടെ അവസ്ഥയും സമാനമാണ്. ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒൗദ്യോഗിക നൂലമാലകളുണ്ടെന്നുപറഞ്ഞ് തടിതപ്പുകയാണ് സർക്കാർ.
കാലവർഷക്കെടുതിയിൽ 27 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
462 ക്യാമ്പുകൾ പ്രവർത്തിച്ചു. 27,048 പേരാണ് ക്യാമ്പിലെത്തിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലായിരുന്നു കൂടുതൽപേർ. 11 പേർക്ക് അപകടം പറ്റി. 1,882 ഹെക്‌ടർ കൃഷിനാശമുണ്ടായി. 23,537 കർഷകരെയാണ് ബാധിച്ചത്. 68 കോടിരൂപയുടെ നഷ്ടമുണ്ടായി. ആഗസ്‌ത് അഞ്ചിന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞ ഒൗദ്യോഗിക കണക്കാണിത്.
ദുരന്തബാധിതർക്ക് സഹായധനം ഉടൻ നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പിന്നീട് നടപടിയുണ്ടായില്ല. അപേക്ഷയുടെ മാതൃകപോലും തയ്യാറാക്കിയിട്ടില്ല. നിരുത്തരവാദപരമായാണ് സർക്കാരിന്റെ സമീപനം. ഓരോ കുടുംബത്തിലും രണ്ടുപേർക്ക് 300 രൂപ വീതം ഏഴുദിവസം നൽകുമെന്നായിരുന്നു വാഗ്‌ദാനം. ഏത് ഹെഡിൽനിന്ന് തുക നൽകുമെന്നതിൽപ്പോലും മുഖ്യമന്ത്രിയോ റവന്യൂവകുപ്പോ തീരുമാനമെടുത്തിട്ടില്ല. ഗുണഭോക്താക്കളുടെ പട്ടികയും തയ്യാറാക്കിയിട്ടില്ല.
2018ലെ പ്രളയകാലം
എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കുമ്പോഴാണ് 2018ൽ കേരളം കണ്ട ഏറ്റവും വലിയ പ്രളയമുണ്ടായത്. 433 പേർ മരിച്ചു. 7.37 ലക്ഷം കുടുംബങ്ങൾ ഇരകളായി. ഇത്രയുംപേരുടെ അക്കൗണ്ടുകളിലേക്ക് ആ മാസംമുതൽ 10,000 രൂപ അടിയന്തരസഹായം നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായവും ദുരിതത്തിലായ കുടുംബങ്ങൾക്ക് സൗജന്യ റേഷനും എത്തിച്ചു. ജനക്ഷേമത്തിനാണ് എൽഡിഎഫ് സർക്കാർ മുൻഗണന കൊടുത്തത്.










0 comments