തിരശീലയുയർന്നു; തൃക്കാക്കരയ്ക്ക് ഇനി ആഘോഷനാളുകൾ

തൃക്കാക്കര ഓണം ഉത്സവത്തോടനുബന്ധിച്ച സാംസ്കാരികസമ്മേളനം മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്യുന്നു
കളമശേരി
തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ ഓണം ഉത്സവത്തോടനുബന്ധിച്ച കലാസാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. സാംസ്കാരിക സമ്മേളനവും ഉത്സവാഘാേഷവും മന്ത്രി വി ഇ അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് വിനീത് വേണുഗോപാൽ അധ്യക്ഷനായി.
ക്ഷേത്രം ഉപദേശകസമിതിയുടെ തൃക്കാക്കരയപ്പൻ പുരസ്കാരം കാഥികൻ മധുരിമ ഉണ്ണിക്കൃഷ്ണനും വാദ്യകലാപീഠത്തിന്റെ തെക്കുംതേവർ പുരസ്കാരം വാദ്യകലാകാരൻ പുറ്റുമന്നൂർ മഹേഷ് മാരാർക്കും സമ്മാനിച്ചു. വാസ്കുലർ സർജൻ ഡോ. എം രാധാകൃഷ്ണൻ നായരെ ആദരിച്ചു.
പി രാജീവ്, ക്ഷേത്രം ഉപദേശകസമിതി വൈസ് പ്രസിഡന്റ് ടി ജി പ്രേംകുമാർ, സെക്രട്ടറി വി ഗോപകുമാർ, കൗൺസിലർമാരായ ജി ലക്ഷ്‌മി, ഷീബ ബാബു, ആഘോഷ കമ്മിറ്റി കൺവീനർ ശശികുമാർ വർമ, ടി ജി മോഹൻ ദാസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വാദ്യകലാപീഠം വിദ്യാർഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം നടന്നു. സംഗീതാർച്ചന, നൃത്തനൃത്യങ്ങൾ എന്നിവയുമുണ്ടായി.
കൊടിയേറ്റ് ഇന്ന്
തൃക്കാക്കര ഓണം ഉത്സവത്തിന് തിങ്കൾ രാത്രി എട്ടിന് കൊടിയേറും. തുടർന്ന് കൊടിയേറ്റ് സദ്യയുണ്ടാകും. വൈകിട്ട് 4.30ന് തിരുവാതിരക്കളി, 6.30ന് മോഹിനിയാട്ടം, ഏഴിന് നൃത്താവിഷ്കാരം, 8.30ന് ഭരതനാട്യം, തുടർന്ന് തൃക്കാക്കര വാമന കലാവേദിയുടെ നാട്ടരങ്ങ്.










0 comments