പൊതുമേഖലയെ സംരക്ഷിക്കണം

കാസർകോട് രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അടിയന്തരമായി നിർത്തിവച്ച് പൊതു മേഖല സംരക്ഷിക്കാനുള്ള നടപടിയുണ്ടാവണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ വികസനത്തിന്റെ യഥാർഥ ശില്പികൾ തൊഴിലാളികളാണ്. എന്നാൽ കേന്ദ്ര സർക്കാർ നയങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങളെയും പൊതുനിക്ഷേപങ്ങളെയും തകർത്ത് സ്വകാര്യ കോർപ്പറേറ്റുകൾക്ക് കൈമാറുന്ന മാതൃകയാണ് പിന്തുടരുന്നത്. ബാങ്കിങ്, ഇൻഷുറൻസ്, റെയിൽവേ, വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വത്തെ ബാധിക്കുന്നു. പിപിപി മാതൃകകൾ മാത്രം ആശ്രയിക്കുന്നത് തൊഴിലാളി അവകാശങ്ങൾ ഇല്ലാതാക്കും. പൊതുമരാമത്ത് മേഖലയിൽ സർക്കാർ നിക്ഷേപം വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. റോഡുകൾ, പാലങ്ങൾ, കുടിവെള്ള പദ്ധതികൾ, സ്കൂളുകൾ, ആശുപത്രികൾ, ഭവന പദ്ധതികൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിന് പൊതുപണം കൂടുതൽ വിനിയോഗിക്കണം. ഇത്തരം വികസന പദ്ധതികളിൽ പ്രാദേശിക നിർമാണ തൊഴിലാളികൾക്ക് നിർബന്ധമായും തൊഴിലവസരങ്ങൾ ഉറപ്പാക്കണം. തൊഴിലാളിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് യഥാർത്ഥ വികസനം എന്ന സന്ദേശമുയർത്തി കർഷക-തൊഴിലാളി സംയുക്ത പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ സമ്മേളനം ആഹ്വാനംചെയ്തു.









0 comments