റെഡിമെയ്‌ഡ് പൂക്കളവുമായി പാർവതി

ചെറുവത്തൂർ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആഘോഷങ്ങൾ പലതും വന്നെത്തുമ്പോൾ ആഹാരം വീടുകളിലുണ്ടാക്കാതെ പുറമെനിന്നും ഓർഡർചെയ്‌ത് വീടുകളിലേക്ക് വരുത്തുന്ന കാഴ്‌ച ഇപ്പോൾ കുറവല്ല. ഓണഘോഷമായാൽ വാഴയിലയിൽ പത്ത് കൂട്ടം കറികളുമടക്കമുള്ള സദ്യയും ലഭിക്കും. മലയാളിക്ക് മറ്റൊരു കാഴ്‌ചകൂടി സമ്മാനിക്കുകയാണ് ചെറുവത്തൂർ വി വി നഗറിലെ പാർവതി വിജേഷ്. നിർമിത പൂക്കളമാണ് ഇവർ ഒരുക്കുന്നത്. വിവിധ നിറങ്ങളിലുള്ള പൂവുകൾ കൊണ്ടുണ്ടാക്കുന്ന സുന്ദരമായ പൂക്കളം പോലെ സൗന്ദര്യമുള്ളതാണ് ഇൗ നിർമിത പൂക്കളവും. തുണിയിലും കാൻവാസുകളിലും വിവിധ നിറങ്ങളിലുള്ള ഫാബ്രിക് സിൽക്ക് എന്ന മെറ്റീരിയൽ ഉപയോഗിച്ച് കൈകൾകൊണ്ട് തുന്നിച്ചേർത്താണ് ഇൗ പൂക്കളം ഒരുക്കുന്നത്. പൂവിന്റെ അംശംപോലുമില്ലെങ്കിലും കാഴ്‌ചയിൽ യഥാർഥ പൂക്കളമായേ തോന്നൂ. ആവശ്യപ്പെടുന്ന ഏത് ഡിസൈനിലും പൂക്കളം തയ്യറാക്കി നൽകും. പശീലനങ്ങളൊന്നും ഇല്ലാതെ സ്വയം ആർജിച്ചെടുത്ത കഴിവുകൊണ്ടാണ് പൂക്കളവും മറ്റ് വീട്ട് അലങ്കാര വസ്‌തുക്കളും നിർമിക്കുന്നത്. രണ്ട് വർഷമായി ഇൗ രംഗത്ത് സജീവമാണ്. ഓണ സീസണായതിനാൽ പൂക്കളത്തിന് ആവശ്യക്കാർ ഏറെയുണ്ട്. കൂടാതെ കല്യാണം, ഷോർട് ഫിലിം തുടങ്ങിയ വീഡിയോ ചിത്രീകരണത്തിലും പൂക്കളത്തിന് ആവശ്യക്കാരെത്തും. നടന കെൈലാസം എന്ന ഇൻസ്‌റ്റഗ്രാം പേജ് വഴിയാണ് ഓഡറുകൾ ലഭിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന കരവിരുതിൽ മാത്രം ഒതുങ്ങുന്നില്ല പാർവതിയുടെ മിടുക്ക്. തൃപ്പൂണിത്തറ ആർഎൽവി കോളേജിൽ നിന്നും ഭരതനാട്യത്തിൽ ഡിഗ്രിയും എടുത്തിട്ടുണ്ട്. പൂക്കളത്തിന് പുറമെ നെറ്റിപ്പട്ടം, തിടമ്പ്, വാൽക്കണ്ണാടി എന്നിവയും നിർമിക്കും. വിദേശ രാജ്യങ്ങളിൽ നിന്നടക്കം ഇവ വാങ്ങാനുള്ള ഓർഡറുകളും ലഭിക്കാറുണ്ട്.









0 comments