എംഎസ്എം കോളേജുമുതൽ മുക്കടവരെ യാത്ര ദുരിതം
കായംകുളത്ത് ദേശീയപാത തകർന്നു

ദേശീയപാത തകർന്ന നിലയിൽ
കായംകുളം
ദേശീയപാതയിൽ കായംകുളം എംഎസ്എം കോളേജ് ജങ്‌ഷൻമുതൽ മുക്കടവരെ റോഡ് തകർന്നു. കുണ്ടുംകുഴിയുമായ റോഡിൽ കാൽനടപോലും അസാധ്യമായി. ദേശീയപാത 66-ന്റെ നിർമാണം നടക്കുന്നതിനിടെ നിലവിലെ റോഡിലെ യാത്രാക്ലേശം പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമായി. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കരാറുകാരോ ബന്ധപ്പെട്ട വകുപ്പുകളോ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴക്കാലത്ത് രൂപപ്പെട്ട വലിയ കുഴികളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി. പുതിയ എൻഎച്ച് 66-ൽനിന്ന് പഴയ റോഡിലേക്ക് പ്രവേശിക്കുന്ന ശഹീദാർ പള്ളി ജങ്‌ഷനിലെ സർവീസ് റോഡ് പൂർണമായും തകർന്ന് ഗതാഗതയോഗ്യമല്ലാത്ത നിലയിലാണ്. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന പ്രധാന ജങ്‌ഷനായിട്ടും റോഡിലെ വലിയ ഗർത്തങ്ങൾ മൂടാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് കായംകുളം ടൗണിലേക്കുള്ള ഗതാഗതക്കുരുക്കിനും കാരണമായി. വികസനപ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ നിലവിലെ റോഡ് ജനങ്ങൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ തക്കവണ്ണം അടിയന്തരമായി റീടാർ ചെയ്യുകയോ കുഴികൾ അടക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം.










0 comments